മാണി സി. കാപ്പനെ അയോഗ്യനാക്കണം; പാലായിൽ ഉപതിരഞ്ഞെടുപ്പ് വേണമെന്ന് ഹർജി

കൊച്ചി: ചെക്ക് കേസിൽ ശിക്ഷിക്കപ്പെട്ട പാലാ എം എൽ എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. കേസിലെ പരാതിക്കാരനായ പ്രവാസി വ്യവസായി ആണ് ഹർജി നൽകിയിരിക്കുന്നത്. സെപ്തംബർ ഒന്ന് മുതൽ കാപ്പൻ അയോഗ്യനാണെന്ന് ഹർജിയിൽ ആരോപിക്കുന്നു. ഇക്കാര്യമാവശ്യപ്പെട്ട് നിയമസഭാ സ്‌പീക്കർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും പരാതിക്കാരൻ ഹർജിയിൽ പറയുന്നു.
നടപടി നീട്ടിക്കൊണ്ടുപോകാൻ സ്‌പീക്കർ ശ്രമിക്കുകയാണ്. ഹർജി തീർപ്പാക്കുന്നതുവരെ എംഎൽഎ എന്ന നിലയിലുള്ള ആനുകൂല്യങ്ങൾ മാണി സി കാപ്പന് ലഭിക്കുന്നത് തടയണം. പാലായിൽ ഉപതിരഞ്ഞെടുപ്പ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മിഷന് നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഹർജി തിങ്കളാഴ്‌ച പരിഗണിക്കും. നാല് ചെക്ക് കേസുകളിലായി മൂന്നര വർഷം തടവും 5.30 കോടി രൂപ പിഴയുമാണ് കാപ്പന് കോടതി ശിക്ഷ വിധിച്ചത്.
കാപ്പനെതിരെ പുറപ്പെടുവിച്ച ജാമ്യമില്ലാ വാറണ്ട് മുംബയ് ബോറിവലി മജിസ്‌ട്രേട്ട് കോടതി കഴിഞ്ഞദിവസം പിൻവലിച്ചു. കേസിൽ വിധി പ്രസ്താവിക്കുന്ന സമയത്ത് കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്നായിരുന്നു ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. കാപ്പൻ നേരിട്ട് കോടതിയിൽ ഹാജരായി അപേക്ഷ നൽകിയതിന് പിന്നാലെയാണ് വാറണ്ട് പിൻവലിക്കാൻ കോടതി ഉത്തരവിട്ടത്. തനിക്കെതിരായുള്ള ശിക്ഷാ വിധിക്കെതിരെ മേൽക്കോടതിയിൽ അപ്പീൽ നൽകാൻ മുപ്പത് ദിവസത്തെ സാവകാശം ലഭിച്ചിട്ടുണ്ടെന്ന് കാപ്പൻ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.



