പിഎസ്സി പരീക്ഷാ ക്രമക്കേട്; നിയമനം പുനഃപരിശോധിക്കണമെന്ന് ക്രൈംബ്രാഞ്ച്, ഉദ്യോഗസ്ഥരുമായി പോര് മുറുകുന്നു?

സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച പിഎസ്സി പരീക്ഷാ ക്രമക്കേടിൽ നിർണായക നീക്കവുമായി ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം. ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ വിഭാഗത്തിലേക്ക് നടത്തിയ നിയമനങ്ങൾ പൂർണ്ണമായും പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് ഔദ്യോഗികമായി കത്ത് നൽകി. ഈ തസ്തികയിലേക്കുള്ള പരീക്ഷയിൽ പ്രധാന ചോദ്യങ്ങളുടെ മൂല്യനിർണ്ണയം അപൂർണ്ണമായിരുന്നുവെന്നും, ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നുമുള്ള കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. അരുൺ പ്രതാപ്, സജി മോൻ എന്നിവരുടെ നിയമനമാണ് നിലവിൽ സംശയ നിഴലിൽ നിൽക്കുന്നത്.
അതിനിടയിൽ, കേസിൽ അന്വേഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി പിഎസ്സി അംഗങ്ങൾക്ക് ക്രൈംബ്രാഞ്ച് ചോദ്യ ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയെങ്കിലും ഇരു വിഭാഗങ്ങൾ തമ്മിലുള്ള തർക്കം മുറുകുകയാണ്. ഈ മാസം 15 മുതൽ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനാണ് നിർദ്ദേശിച്ചിരുന്നതെങ്കിലും, അത് അംഗീകരിക്കാനാകില്ലെന്നും പിഎസ്സി ആസ്ഥാനത്തോ മറ്റ് അനുയോജ്യമായ സ്ഥലങ്ങളിലോ മാത്രമേ ചോദ്യം ചെയ്യലിന് തയ്യാറാകൂ എന്നുമാണ് അംഗങ്ങളുടെ നിലപാട്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ്തല നടപടിക്ക് നേരത്തെ ശുപാർശ ചെയ്തതിന് പിന്നാലെയാണ് നിയമനം റദ്ദാക്കണമെന്ന ആവശ്യവും ഇപ്പോൾ ശക്തമായിരിക്കുന്നത്.



