പ്രണയബന്ധത്തിൽ നിന്ന് പിന്മാറി; പറവൂരിൽ യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു, മരിച്ചത് ട്വന്റി 20 സ്ഥാനാർഥി

കൊച്ചി: വടക്കൻ പറവൂരിൽ യുവതിയെ ആൺ സുഹൃത്ത് കുത്തി കൊലപ്പെടുത്തി. ആലുവ എടത്തല എൻഎഡി കവല പുറത്തുപാറ വീട്ടിൽ സുരമ്യ പിഎസ് (24) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ വര്‍ഷം പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എടത്തല പഞ്ചായത്ത് ഏഴാം വാര്‍ഡ് ട്വന്റി 20 സ്ഥാനാര്‍ത്ഥിയായിരുന്നു സുരമ്യ. സംഭവത്തിൽ സുരമ്യയുടെ ആൺ സുഹൃത്തും തുരുത്തിപ്പുറം സ്വദേശിയുമായ ഷിബിനെ (34) വടക്കേക്കര പൊലീസ് കസ്റ്റഡിയിലെടുത്തു. ആറ് വർഷമായി പ്രണയത്തിലായിരുന്ന ഇരുവരും തമ്മിൽ കുറച്ച് കാലമായി നിലനിന്നിരുന്ന തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം.

പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറാൻ സുരമ്യ തീരുമാനിച്ചതിലുള്ള ദേഷ്യത്തിലാണ് കൊലപാതകം നടത്തിയതെന്നാണ് ഷിബിന്റെ മൊഴി. കൊടുങ്ങല്ലൂരിലേക്ക് പോകാനെന്ന് പറഞ്ഞാണ് സുരമ്യ ആലുവയിലെ വീട്ടിൽ നിന്ന് ഇറങ്ങിയത്. ഇതിനിടെ ഷിബിൻ വിളിച്ചതനുസരിച്ച് സുരമ്യ പറവൂരിൽ ബസ് ഇറങ്ങി. തുടർന്ന് ഷിബിൻ ബൈക്കിൽ സുരമ്യയെ വടക്കേക്കര മുറവൻ തുരുത്തിലുള്ള തന്റെ വീട്ടിലെത്തിച്ചു. രാവിലെ 10 മണിയോടെ ഷിബിന്റെ വീട്ടിലിരുന്ന് ബന്ധം പിരിയുന്നതിനെ കുറിച്ച് ഇരുവരും സംസാരിക്കുന്നതിനിടെ ഷിബിൻ പെട്ടെന്ന് വീട്ടിലുണ്ടായിരുന്ന കറിക്കത്തി ഉപയോഗിച്ച് സുരമ്യയെ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം.

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സുരമ്യയെ ഉടൻ പറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബന്ധം പിരിയുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ നേരത്തെയും വഴക്ക് നടന്നിരുന്നതായാണ് വിവരം. സബിത-ശശികുമാർ ദമ്പതികളുടെ മകളാണ് സുരമ്യ. സഹോദരൻ – സൂരജ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button