ജോൺ ബ്രിട്ടാസിനെതിരായ ‘ലുങ്കി വാല’ പരാമർശം; അധിക്ഷേപിച്ചവർ വിഡ്ഢികൾ, രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ജോൺ ബ്രിട്ടാസ് എംപിയെ ‘ലുങ്കി വാല’ എന്ന് അധിക്ഷേപിച്ചയാൾ വിഡ്ഢിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മുൻ കോൺഗ്രസ് എംപി ജയറാം രമേശും തന്നെ സമാനമായ രീതിയിൽ വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം രാജ്യസഭയിൽ സംസാരിക്കുന്നതിനിടെയാണ് ബിജെപി അംഗം സുഷ്മിത ദേബ് ജോൺ ബ്രിട്ടാസിനെ ‘ലുങ്കി വാല’ എന്ന് വിളിച്ചത്. ജയറാം രമേശും തന്നെ നേരത്തെ ഇത്തരത്തിൽ വിളിച്ചിരുന്നുവെന്നും, അദ്ദേഹം വിഡ്ഢിയായതിനാൽ താൻ അതിനോട് പ്രതികരിച്ചില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ആർ എന്ത് കഴിക്കുന്നു, എന്ത് ധരിക്കുന്നു എന്നതല്ല ചർച്ച ചെയ്യേണ്ടതെന്നും ഇത്തരം വിവാദങ്ങളുടെ പിന്നാലെ പോകാൻ താൽപര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വന്ദേമാതരം മുഴുവനായി പാടണമെന്നത് പാർലമെന്റ് പാസാക്കിയ നിയമമാണെന്നും ദേശീയഗാനവും ദേശീയഗീതവും ആലപിക്കുന്നതിൽ ആർക്കും വിഷമമുണ്ടാകേണ്ടതില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. നമ്മൾ ഭാരതീയരാണെന്നും മുസ്ലീം ലീഗിന് ഇക്കാര്യത്തിൽ എന്തിനാണ് വിഷമമെന്നും അദ്ദേഹം ചോദിച്ചു.
ഏത് മാധ്യമമായാലും അവ ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കോ ക്രിമിനൽ പ്രവർത്തനങ്ങൾക്കോ ഉപയോഗിക്കാൻ പാടില്ലെന്നതാണ് തന്റെയും പാർട്ടിയുടെയും നിലപാടെന്നും അത്തരം കാര്യങ്ങളിൽ പരിശോധന നടക്കണമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.



