വൈഭവിന്റെ വെടിക്കെട്ടിൽ ഇന്ത്യ കത്തിക്കയറി; സിംബാബ്വെക്ക് കൂറ്റൻ വിജയലക്ഷ്യം

ഹരാരെ: സിംബാബ്വെക്കെതിരായ മൂന്നാം ട്വന്റി-20 യിൽ ഇന്ത്യക്ക് മികച്ച സ്കോർ. നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 192 റൺസാണ് ഇന്ത്യ നേടിയത്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയെ, കൗമാര താരം വൈഭവ് സൂര്യവംശിയുടെ തകർപ്പൻ അർദ്ധസെഞ്ച്വറിയാണ് (81) കൂറ്റൻ സ്കോറിലേക്ക് ഉയർത്തിയത്. തുടക്കത്തിൽ അഭിഷേക് ശർമയെ (2) നഷ്ടപ്പെട്ട ഇന്ത്യയെ വൈഭവ്-ഇഷാൻ കിഷൻ കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. 49 പന്തുകൾ നേരിട്ട വൈഭവ് നാല് സിക്സും എട്ടു ഫോറുമടക്കം 81 റൺസ് നേടി.
രണ്ടാം വിക്കറ്റിൽ വൈഭവും ഇഷാൻ കിഷനും (29) ചേർന്ന് 75 റൺസാണ് കൂട്ടിച്ചേർത്തത്. അവസാന ഓവറുകളിൽ റിങ്കു സിംഗും (25) തിലക് വർമയും (11) ചേർന്ന് സ്കോർ 190 കടത്തുകയായിരുന്നു. ക്യാപ്ടൻ ശ്രേയസ് അയ്യർ 27 റൺസെടുത്തു. അതേസമയം ടീമിൽ രണ്ട് മാറ്റങ്ങളോടെയാണ് മൂന്നാം ട്വന്റി- 20 മത്സരത്തിന് ഇന്ത്യ ഇറങ്ങിയത്.
പരിക്കേറ്റ പ്രിൻസ് യാദവിന് പകരം അശോക് ശർമയും, ശിവം ദുബെയ്ക്ക് പകരം സൂര്യാൻഷ് ഷെഡ്ഗെയും ടീമിൽ ഇടംനേടി.സിംബാബ്വെ നിരയിൽ ബ്രാഡ് ഇവാൻസ് രണ്ട് വിക്കറ്റുകൾ വീഴ്ത്തി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ ഇതിനോടകം മൂന്ന് മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കിയിട്ടുണ്ട്. പരമ്പര വൈറ്റ്വാഷ് ചെയ്യുകയെന്ന ലക്ഷ്യമിട്ടാണ് ഇന്ത്യ ഇന്നിറങ്ങിയിരിക്കുന്നത്.



