പിഎസ്‌സി ക്രമക്കേടിൽ ഗുരുതര വീഴ്‌ച; രണ്ട് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിക്ക് ക്രൈംബ്രാഞ്ച് ശുപാർശ

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷകളിലും നിയമനങ്ങളിലും ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്‌ച സംഭവിച്ചതായി ക്രൈംബ്രാഞ്ച്. മൂല്യനിർണയത്തിന്റെ ചുമതലയുള്ള രണ്ട് ഉദ്യോഗസ്ഥരിൽ നിന്ന് വീഴ്‌ച ഉണ്ടായതായാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) കണ്ടെത്തൽ. ഈ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിക്ക് ക്രൈംബ്രാഞ്ച് ശുപാർശ ചെയ്‌തിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ ഭാഗത്തുള്ള വീഴ്‌ച കണ്ടെത്തിയിട്ടും പിഎസ്‌സി നടപടിയെടുത്തില്ലെന്നും എസ്‌ഐടി കണ്ടെത്തി.
മുൻ ഡെപ്യൂട്ടി സെക്രട്ടറി സതീഷ്, അഡിഷണൽ സെക്രട്ടറി ഹരി എന്നിവർക്കെതിരെ വകുപ്പുതല നടപടി വേണമെന്നാണ് എസ്‌ഐടിയുടെ ശുപാർശ. ഇതുസംബന്ധിച്ച് ഡിജിപി വഴി സർക്കാരിന് കത്തുനൽകി. ഈ കത്ത് സർക്കാർ പിഎസ്‌സിക്ക് കൈമാറും. പരീക്ഷയിൽ ഒമ്പത് ചോദ്യങ്ങളുടെ മൂല്യനിർണയം നടത്താതെ പോയത് ഈ ഉദ്യോഗസ്ഥരുടെ വീഴ്‌ച കാരണമെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. എന്നാൽ, സാങ്കേതിക പിഴവ് കാരണമാണ് മൂല്യനിർണയം നടത്താതെ പോയതെന്നായിരുന്നു ഉദ്യോഗസ്ഥരുടെ വിശദീകരണം. ഇക്കാര്യത്തിൽ ക്രിമിനൽ ഗൂഢാലോചന ഉണ്ടായോ എന്നതിലും അന്വേഷണം നടക്കുകയാണ്.



