അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചുവരവ്? ട്വന്റി20 ടീമിലേക്ക് ഇന്ത്യൻ താരത്തെ പരിഗണിക്കാൻ ബിസിസിഐ നീക്കം

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളുടെ ട്വന്റി-20 പരമ്പരയിൽ ഇന്ത്യൻ ടീമിലെ സൂപ്പർ താരങ്ങൾ തിരിച്ചെത്തിയേക്കുമെന്ന് റിപ്പോർട്ട്. ഓൾറൗണ്ടർമാരായ ഹാർദിക് പാണ്ഡ്യയും നിതീഷ് കുമാർ റെഡ്ഡിയും ടീമിൽ മടങ്ങിയെത്തുമെന്നാണ് വിവരം. ഇരുവരും ഫിറ്റ്നസ് വീണ്ടെടത്തിട്ടുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സ്പിൻ ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദറും ടീമിലേക്ക് തിരിച്ചെത്താൻ തയ്യാറെടുക്കുകയാണ്.
ബംഗളൂരുവിലെ ബി.സി.സി.ഐ സെന്റർ ഓഫ് എക്സലൻസിൽ നിതീഷും ഹാർദിക്കും പരിശീലനം തുടരുകയാണെന്നാണ് റിപ്പോർട്ട്. വാഷിംഗ്ടൺ സുന്ദർ ഈ ആഴ്ച സെന്റർ ഓഫ് എക്സലൻസിൽ തിരിച്ചെത്തി ഫിറ്റ്നസ് തെളിയിക്കുമെന്നും ബി.സി.സി.ഐ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സ്റ്റാർ പേസർ ജസ്പ്രീത് ബുംറയുടെ കാര്യത്തിലാണ് ഇപ്പോഴും വ്യക്തതയില്ലാത്തത്.
ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്ന് വിട്ടുനിന്ന ബുംറയും സെന്റർ ഓഫ് എക്സലൻസിൽ പരിശീലനം തുടരുകയാണ്. ഈ വർഷം ന്യൂസിലൻഡിനെതിരെ നടക്കാനിരിക്കുന്ന രണ്ട് ടെസ്റ്റുകളിൽ ബുംറയെ മികച്ച ഫോമിലെത്തിക്കാനാണ് ബിസിസിഐ ശ്രദ്ധ നൽകുന്നതെന്നാണ് സൂചന. അഫ്ഗാനിസ്ഥാനെതിരായ ട്വന്റി-20 പരമ്പരയിൽ താരം കളിക്കുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. എന്നാൽ ഏഷ്യൻ ഗെയിംസിൽ ബുംറ തിരിച്ചെത്താനുള്ള സാദ്ധ്യത കൂടുതലാണ്.
2027ലെ ലോകകപ്പിന് മുന്നോടിയായി ഏകദിന- ടെസ്റ്റ് മത്സരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു നേരത്തെയുള്ള പദ്ധതി. എന്നാൽ കാൽമുട്ടിനേറ്റ പരിക്കിന് ശേഷം ട്വന്റി-20 ഫോർമാറ്റിലേക്ക് ബുംറയെ തിരിച്ചുകൊണ്ടുവരാനാണ് ടീം മാനേജ്മെന്റ് ആലോചിക്കുന്നത്.
ഇതിനിടെ ഓൾറൗണ്ടർ ക്രുനാൽ പാണ്ഡ്യയുടെ പേരും ഇന്ത്യൻ ടീമിലേക്കുള്ള പരിഗണനയിൽ ഉയർന്നതായി റിപ്പോർട്ടുണ്ട്. 2021 ജൂലായിലാണ് ക്രുനാൽ പാണ്ഡ്യ അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്. അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിൽ ടീം കോമ്പിനേഷൻ പരിഗണിക്കുമ്പോൾ ക്രുനാലിന്റെ പേരും ചർച്ച ചെയ്യപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ട്.



