സെബി നിർദേശങ്ങളുടെ നഗ്ന ലംഘനം; വിഴിഞ്ഞം വിഷയത്തിൽ പ്രതിപക്ഷ നേതാവ്

വിഴിഞ്ഞം ഓഹരി കൈമാറ്റ വിഷയത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എല്ലാം മുൻകൂട്ടി തീരുമാനിച്ച് ഉറപ്പിച്ചതാണെന്ന് പിണറായി വിജയൻ പറഞ്ഞു. ഈ വിഷയത്തിൽ സെബിക്ക് കത്തയച്ചതായും പ്രതിപക്ഷ നേതാവ് പറഞ്ഞു. അദാനി കമ്പനിയോട് വിശദീകരണം തേടണമെന്ന് ആവശ്യപ്പെട്ടുക്കൊണ്ടാണ് കത്തയച്ചത്.
സെബി മാനദണ്ഡപ്രകാരം എല്ലാം സുതാര്യമായിരിക്കണമെന്നും എന്നാൽ വസ്തുത നോക്കുമ്പോൾ സെബി അധികാരികളെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. പൊതുതാത്പര്യത്തിനും ദേശീയ സുരക്ഷയ്ക്കും കാര്യങ്ങൾ പരിഗണിച്ച് സെബിക്ക് കത്ത് അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞം ഓഹരി കൈമാറ്റം സെബി നിർദേശങ്ങളുടെ നഗ്നമായ ലംഘനമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സർക്കാരിനെ അറിയിക്കാതെ ഓഹരി കൈമാറ്റം നടത്താൻ അദാനിക്ക് ഇത്ര ധൈര്യം എവിടെ നിന്ന് ലഭിച്ചു എന്ന് ചോദിച്ച പ്രതിപക്ഷ നേതാവ് ഇതിലെല്ലാം ദുരൂഹതയുണ്ടെന്നും പറഞ്ഞു. ഇത് ആലോചിച്ചു ഉറപ്പിച്ച കച്ചവടം പോലെയാണ് കാണുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേരളത്തിൽ അദാനി ഗ്രൂപ്പിന് വഴി വിട്ട പരിഗണന നൽകിയെന്നാണ് കോൺഗ്രസ് നേതൃത്വം പറയാതെ പറയുന്നതെന്നും വിഴിഞ്ഞം കോർപറേറ്റുകൾക്ക് അടിയറ വെക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ നീക്കത്തെ പ്രതിപക്ഷം രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദാനിയുടെ വക്തവാകുന്നതിന്ന് പകരം സർക്കാർ സംസ്ഥാന താല്പര്യം സംരക്ഷിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
ഓഹരി കൈമാറ്റം സുതാര്യം ആയിരിക്കണം എന്നും സ്റ്റോക് എക്സ്ചേഞ്ച് അധികാരികളെ അറിയിക്കണം എന്നുമാണ് സെബിയുടെ നിർദേശം. എന്നാൽ, ഓഹരി കൈമാറ്റം സെബിയെ പോലും അറിയിച്ചിട്ടില്ല. സെബിക്കും സ്റ്റോക് എക്സ്ചേഞ്ച് അധികാരികൾക്കും കത്തയച്ചു. സർക്കാർ ഈ കാര്യങ്ങൾ ഗൗരവമായി പരിഗണിക്കാത്തത് കൊണ്ടാണ് കത്തയച്ചതെന്നും പിണറായി വിജയൻ വിശദീകരിച്ചു.



