ടിനി ടോം വിവാദം: അൻസിബയുടെ പരാതിയിൽ കഴമ്പില്ല; കേസെടുക്കേണ്ടതില്ലെന്ന് പൊലീസിന്റെ വിലയിരുത്തൽ

കൊച്ചി: നടൻ ടിനി ടോംനെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കേണ്ടെന്ന നിലപാടിലേക്ക് പൊലീസ്. അൻസിബ നൽകിയ മൊഴി ‘ഹിയർ സേ’ (കേട്ടുകേൾവി) മാത്രമാണെന്നും പരാതിയിൽ നിയമപരമായ അടിസ്ഥാനമില്ലെന്നും പൊലീസ് വിലയിരുത്തിയതായി റിപ്പോർട്ട്.
കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ കേസെടുക്കാൻ സാധിക്കില്ലെന്ന നിലപാടിലാണ് കടവന്ത്ര പൊലീസ്. വിഷയത്തിൽ ഉടൻ സെൻട്രൽ എസിപിക്ക് വിശദമായ റിപ്പോർട്ട് സമർപ്പിക്കുമെന്നും അറിയിക്കുന്നു. അതേസമയം പരാതിയുമായി ബന്ധപ്പെട്ട് അൻസിബ ഇന്നലെ കോടതിയെ സമീപിച്ചിരുന്നു.
ഇതിനിടെ Association of Malayalam Movie Artists (അമ്മ)യുടെ വാർഷിക പൊതുയോഗം ചേരാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കുമ്പോഴും അംഗങ്ങൾക്ക് ഇതുവരെ വാർഷിക റിപ്പോർട്ട് ലഭിച്ചിട്ടില്ല. ബൈലോ പ്രകാരം 21 ദിവസം മുൻപ് റിപ്പോർട്ട് കൈമാറേണ്ടതാണെങ്കിലും, വരവ്-ചെലവ് കണക്കുകളിലെ അവ്യക്തത മൂലം റിപ്പോർട്ട് വൈകിയെന്നാണ് സൂചന.
ഇന്ന് അടിയന്തര എക്സിക്യൂട്ടീവ് യോഗം ചേരാനാണ് തീരുമാനിച്ചിരിക്കുന്നത്. വാർഷിക റിപ്പോർട്ട് ഉടൻ കൈമാറാനുള്ള നീക്കങ്ങളും സംഘടനയ്ക്കുള്ളിൽ നടക്കുന്നതായി അറിയുന്നു.



