നിലവിളക്ക് വിവാദം ചെറിയ കാര്യമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ; പി.എം ശ്രീ പദ്ധതിയിൽ തീരുമാനം പിന്നീട്

തിരുവനന്തപുരം: പൊതുപരിപാടിയിൽ നിലവിളക്ക് കൊളുത്താത്തതിനെച്ചൊല്ലിയുണ്ടായ വിവാദം അനാവശ്യ ചർച്ചയാണെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. നിലവിളക്ക് കൊളുത്തിയതോ ഇല്ലാത്തതോ വലിയ വിഷയമല്ലെന്നും ഇത്തരം കാര്യങ്ങൾ കാലാകാലങ്ങളായി നടന്നുവരുന്ന പതിവ് നടപടികളാണെന്നും മന്ത്രി പ്രതികരിച്ചു.
ഫാത്തിമ തഹ്ലിയ എം.എൽ.എ പരിപാടിയിൽ നിലവിളക്ക് കൊളുത്തിയ സംഭവവും തുടർന്ന് ഉണ്ടായ രാഷ്ട്രീയ ചർച്ചകളും സംബന്ധിച്ചും മന്ത്രി പ്രതികരിക്കുകയായിരുന്നു. “ഇത് ചെറിയ കാര്യമാണ്, അനാവശ്യമായി വലിയ വിവാദമാക്കേണ്ടതില്ല” എന്നാണ് മന്ത്രിയുടെ നിലപാട്.
അതേസമയം, കേന്ദ്ര സർക്കാരിന്റെ പി.എം ശ്രീ സ്കൂൾ പദ്ധതിയുമായി ബന്ധപ്പെട്ട ഫണ്ടുകൾ സ്വീകരിക്കുന്നതിൽ സംസ്ഥാന സർക്കാർ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. പദ്ധതിയെക്കുറിച്ച് പെട്ടെന്ന് തീരുമാനം എടുക്കാൻ കഴിയില്ലെന്നും നിലവിൽ വിശദമായ പരിശോധന തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ സർക്കാരിന്റെ തുടർച്ചയായ പ്രവർത്തനങ്ങളാണ് ഇപ്പോഴത്തെ സർക്കാരും തുടരുന്നതെന്നും, മുൻ സർക്കാർ പദ്ധതിയുമായി ബന്ധപ്പെട്ട് ചില കരാറുകളിൽ ഒപ്പുവെച്ചിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സാമ്പത്തിക കാര്യങ്ങൾ ഉൾപ്പെടെ എല്ലാ വിശദാംശങ്ങളും പരിശോധിച്ച ശേഷമേ അന്തിമ തീരുമാനം ഉണ്ടാകൂ എന്നും അദ്ദേഹം അറിയിച്ചു.
വികസന ഫണ്ടുകൾ സംസ്ഥാനങ്ങൾക്ക് നൽകുമ്പോൾ കേന്ദ്ര സർക്കാർ അനാവശ്യ ഉപാധികൾ ഏർപ്പെടുത്തരുതെന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേർത്തു.



