ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ യുവതി ഫോൺ മോഷ്ടിച്ചു; പിടിക്കപ്പെട്ടപ്പോൾ പീഡന ആരോപണവും

വഴിയിൽ കുടുങ്ങിപോകുന്നവർ ബൈക്കുകൾക്കും കാറുകൾക്കും ലിഫ്റ്റ് ചോദിച്ച് കൈനീട്ടുക പതിവാണ്. ചിലർ അത്തരത്തിൽ കൈ നീട്ടുന്നവർക്ക് ലിഫ്റ്റ് കൊടുക്കുന്നു. പക്ഷേ, അതൊരു കെണിയാണെങ്കിൽ? രാജസ്ഥാനിൽ നിന്നും അത്തരമൊരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ വൈറലായി. ഒറ്റദിവസം കൊണ്ട് ഏതാണ്ട് ഒമ്പതര ലക്ഷത്തോളം പേരാണ് വീഡിയോ കണ്ടത്. നിരവധി പേർ നടപടി വേണമെന്നും ഇനി ഇത്തരത്തിൽ സഹായം തേടുന്നവരെ സഹായിക്കാൻ നിൽക്കരുതെന്നും കുറിച്ചു.
വെനം എന്ന എക്സ് ഹാൻറിലിൽ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോയൊപ്പം ഇങ്ങനെ എഴുതി, ‘ജയ്പൂർ, രാജസ്ഥാൻ. ഒരു പെൺകുട്ടി ഒരാളോട് ലിഫ്റ്റ് ചോദിച്ചു. പിന്നീട് അവൾ അയാളുടെ ഫോൺ മോഷ്ടിച്ചു. അയാൾ അവളെ പിടികൂടിയപ്പോൾ, അവൾ അവനെ അധിക്ഷേപിക്കാൻ തുടങ്ങി, അവന്റെ മേൽ പീഡനം ആരോപിച്ചു. കുറച്ച് വർഷങ്ങൾക്ക് മുമ്പായിരുന്നെങ്കിൽ നിരവധി ആളുകൾ അവനെ അടിക്കുകയും പെൺകുട്ടിയെ പിന്തുണയ്ക്കുകയും ചെയ്യുമായിരുന്നു.’
യുവാവ് ബൈക്കിൽ വരുമ്പോൾ യുവതി ലിഫ്റ്റ് ചോദിച്ചു. ഇറങ്ങാൻ നേരം യുവാവിന്റെ കീശയിൽ നിന്നും മൊബൈലുമായി കടന്ന് കളയാൻ ശ്രമിച്ചു. എന്നാൽ പെൺകുട്ടിയെ യുവാവ് പിടികൂടി. വീഡിയോയിൽ നിലവിളിച്ച് കൊണ്ട് മുഖം മറയ്ക്കാൻ ശ്രമിക്കുന്ന യുവതിയെ യുവാവ് പിടിച്ച് വച്ചിരിക്കുന്നത് കാണാം. ഇതിനിടെ തനിക്ക് സംഭവിച്ചതെന്ന് യുവാവ് വിവരിക്കുന്നു. തിരക്കേറിയ റോഡിൽ നിരവധി പേർ നോക്കി നിൽക്കുന്നതും കാണാം.വീഡിയോയ്ക്ക് ഒടുവിൽ യുവതി മുഖം മറച്ച് കൊണ്ട് തന്നെ അവിടെ നിന്നും പോകുന്നു.
വഴിയിൽ ഒറ്റയ്ക്ക് നിൽക്കുന്ന സ്ത്രീയെ വാഹനത്തിൽ കയറ്റിയതിനെ നിരവധി പേർ വിമർശിച്ചു. ഇത്തരം ആളുകൾ സഹായം ചോദിക്കുന്നത് തന്നെ മറ്റുള്ളവരെ കൊള്ളയടിക്കാനാണെന്നായിരുന്നു ചിലർ എഴുതിയത്. പുരുഷന്മാർ അപരിചിതരെ സഹായിക്കുമ്പോൾ രണ്ട് തവണ ആലോചിക്കേണ്ടിയിരിക്കുന്നു. ആദ്യം ലിഫ്റ്റ് ചോദിക്കു, പിന്നീട് മോഷ്ടിക്കുക. പിടിക്കപ്പെട്ടാൽ സ്ക്രിപ്റ്റ് മറിച്ചിടുക. നല്ല ക്ലാസിക് തന്ത്രമെന്നായിരുന്നു ഒരു കാഴ്ചക്കാരൻ എഴുതിയത്.
സ്ത്രീകൾ നടത്തുന്ന കുറ്റകൃത്യങ്ങൾക്കെതിരെ പോലീസ് എന്തുകൊണ്ടാണ് നടപടി എടുക്കാത്തമെന്നായിരുന്നു മറ്റു ചിലരുടെ ചോദ്യം. അതേസയമം ചില അക്കൗണ്ടുകളിൽ നിന്നും സ്ത്രീകൾ ചെയ്യുന്ന കുറ്റകൃത്യങ്ങൾ മാത്രമാണ് പങ്കുവയ്ക്കുന്നതെന്നും ആണുങ്ങൾ ചെയ്യുന്ന കുറ്റകൃത്യങ്ങൾ പങ്കുവച്ച് തുടങ്ങിയാൽ പതിറ്റാണ്ടുകളോം മുടങ്ങാതെ പബ്ലിഷ് ചെയ്യാനുള്ള വിഡീയോ കിട്ടുമെന്ന് മറ്റൊരു കാഴ്ചക്കാരൻ എഴുതി. അതേസമയം യുവാവിന്റെ പക്ഷം മാത്രമാണ് വീഡിയോയിൽ ഉള്ളതെന്നും യുവതിയുടെ ഭാഗം മാത്രം വ്യക്താക്കുന്നില്ലെന്നും മറ്റ് ചിലരും ചൂണ്ടിക്കാണിച്ചു.



