114 റഫാൽ യുദ്ധവിമാനങ്ങൾ കൂടി വാങ്ങാൻ ഇന്ത്യ; 3.25 ലക്ഷം കോടി രൂപയുടെ കരാർ ഉടൻ

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് വർധിപ്പിക്കുന്നതിനായി ഫ്രാൻസിൽ നിന്ന് 114 റഫാൽ യുദ്ധവിമാനങ്ങൾ കൂടി വാങ്ങാനുള്ള നടപടികൾ ഇന്ത്യ വേഗത്തിലാക്കി. ഇതുസംബന്ധിച്ച ഔദ്യോഗിക അഭ്യർഥനാ കത്ത് (RFP) ഇന്ത്യ അന്തിമമാക്കിയതായും അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ഫ്രാൻസിന് കൈമാറുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇന്ത്യൻ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ്ങിന്റെ ഫ്രാൻസ് സന്ദർശനത്തിനിടെയാണ് നിർണായക നീക്കങ്ങൾ പുരോഗമിക്കുന്നത്. ഏകദേശം 3.25 ലക്ഷം കോടി രൂപയുടെ കരാർ ഉടൻ പ്രാബല്യത്തിൽ വരുമെന്നാണ് പ്രതിരോധ വൃത്തങ്ങളിൽ നിന്നുള്ള സൂചന.
കരാറിന്റെ പ്രധാന സവിശേഷത 114 വിമാനങ്ങളിൽ ഭൂരിഭാഗവും ഇന്ത്യയിൽ തന്നെ നിർമ്മിക്കുമെന്നതാണ്. ഫ്രഞ്ച് കമ്പനിയായ ദസ്സോൾട്ട് ഏവിയേഷനും ഒരു ഇന്ത്യൻ പങ്കാളി സ്ഥാപനവും ചേർന്ന് ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി റഫാൽ വിമാനങ്ങൾ നിർമ്മിക്കും. ഏകദേശം 92 വിമാനങ്ങൾ ഇന്ത്യയിൽ നിർമ്മിക്കാനാണ് പദ്ധതി. ശേഷിക്കുന്ന വിമാനങ്ങൾ ഫ്രാൻസിൽ നിന്ന് നേരിട്ട് വിതരണം ചെയ്യും.
റഫാൽ നിർമ്മാണത്തിൽ 50 ശതമാനത്തോളം ആഭ്യന്തര സാങ്കേതികവിദ്യയും ഘടകങ്ങളും ഉപയോഗിക്കുന്നത് രാജ്യത്തെ പ്രതിരോധ-വ്യോമയാന മേഖലയ്ക്ക് വലിയ ഉത്തേജനമാകുമെന്നാണ് വിലയിരുത്തൽ. ഇതിലൂടെ സ്വദേശീയ പ്രതിരോധ ഉൽപ്പാദന ശേഷിയും സാങ്കേതിക കൈമാറ്റവും വർധിക്കുമെന്നാണ് പ്രതീക്ഷ.
അതിർത്തി മേഖലകളിലെയും സംഘർഷസാധ്യതയുള്ള മേഖലകളിലെയും വ്യോമ ആധിപത്യം ശക്തിപ്പെടുത്തുക എന്നതാണ് പുതിയ കരാറിന്റെ പ്രധാന ലക്ഷ്യം. ദീർഘദൂര ആക്രമണ ശേഷിയും ആധുനിക യുദ്ധസാങ്കേതികവിദ്യകളും ഉൾക്കൊള്ളുന്ന റഫാൽ വിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ പ്രതിരോധ ശേഷി കൂടുതൽ ശക്തിപ്പെടുത്തുമെന്ന് പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു



