കരുവന്നൂർ ബാങ്ക് പ്രതിസന്ധി തുടരുന്നു; നിക്ഷേപകർക്ക് പണം ലഭിക്കാതെ ദുരിതം

തൃശൂർ: കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് വിവാദത്തിൽപ്പെട്ട കരുവന്നൂർ സഹകരണ ബാങ്കിൽ പുതിയ ഇടത് ഭരണസമിതി അധികാരത്തിലെത്തിയിട്ടും നിക്ഷേപകരുടെ ദുരിതത്തിന് പരിഹാരമായിട്ടില്ല. നിക്ഷേപ തുകയും പലിശയും പൂർണമായി ലഭിക്കാതെ നിരവധി നിക്ഷേപകർ ഇപ്പോഴും പ്രതിസന്ധി നേരിടുകയാണ്.
ബാങ്കിൽ നിക്ഷേപിച്ച പണം പിൻവലിക്കാൻ എത്തുന്നവർക്ക് മൂന്നും നാലും മാസം കൂടുമ്പോൾ പരമാവധി പതിനായിരം രൂപ മാത്രമാണ് ലഭിക്കുന്നതെന്നാണ് പരാതി. ഇഡി പിടിച്ചെടുത്ത 264 കോടി രൂപയുടെ വായ്പാ ഫയലുകൾ തിരിച്ചുകിട്ടിയാൽ ബാങ്കിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാകുമെന്നാണ് ഭരണസമിതി ആവർത്തിച്ച് വ്യക്തമാക്കുന്നത്.
മാടായിക്കോണം സ്വദേശി ഉണ്ണികൃഷ്ണൻ സൈനിക സേവനത്തിൽ നിന്ന് വിരമിച്ചപ്പോൾ ലഭിച്ച തുകയിൽ നിന്ന് 30 ലക്ഷം രൂപയാണ് ബാങ്കിൽ നിക്ഷേപിച്ചത്. മക്കളുടെ വിദ്യാഭ്യാസത്തിനും കുടുംബത്തിന്റെ ഭാവി സുരക്ഷയ്ക്കുമായി കരുതിവെച്ച തുകയാണ് ഇത്. എന്നാൽ ആവശ്യങ്ങൾക്കായി അപേക്ഷ നൽകിയാലും വളരെ പരിമിതമായ തുകയാണ് ലഭിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. നിലവിൽ കൃഷിയിലൂടെയാണ് കുടുംബം മുന്നോട്ട് പോകുന്നത്.
കോട്ടയ്ക്കകത്തുകാരി വെറോണിക്കയുടെ കുടുംബവും സമാനമായ പ്രതിസന്ധിയിലാണ്. ചികിത്സാചെലവുകൾക്കായി വലിയ തുക ചെലവഴിക്കേണ്ടി വന്ന സാഹചര്യത്തിൽ ബാങ്കിലെ നിക്ഷേപം പൂർണമായി ലഭിക്കാത്തത് കുടുംബത്തെ കൂടുതൽ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. ഇനിയും ലക്ഷത്തിലധികം രൂപ ലഭിക്കാനുണ്ടെന്നാണ് അവരുടെ പരാതി.
മുംബൈയിൽ ജോലി ചെയ്യുന്ന ജയദാസന് ബാങ്കിൽ 1.85 കോടി രൂപയുടെ നിക്ഷേപമുണ്ട്. പലിശ കുടിശ്ശിക മാത്രം 24 ലക്ഷം രൂപയാണെന്നാണ് അദ്ദേഹം പറയുന്നത്. നാട്ടിലെത്തുന്ന ഓരോ തവണയും ബാങ്ക് സന്ദർശിച്ചിട്ടും പ്രശ്നത്തിന് പരിഹാരമാകുന്നില്ലെന്നാണ് ആരോപണം.
ഇഡി പിടിച്ചെടുത്ത 264 കോടി രൂപയുടെ 249 വായ്പാ ഫയലുകൾ ലഭിക്കാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് ബാങ്ക് ഭരണസമിതി വിശദീകരിക്കുന്നു. അതേസമയം, ഇഡി കണ്ടുകെട്ടിയ 128 കോടി രൂപ തിരികെ ലഭ്യമാക്കുന്നതിനുള്ള നടപടികൾ കാര്യക്ഷമമായി മുന്നോട്ടുപോകുന്നില്ലെന്ന വിമർശനവും ഉയരുന്നുണ്ട്.
വായ്പ തിരിച്ചുപിടിക്കൽ നടപടികൾ ശക്തമാക്കി ബാങ്കിനെ സാധാരണ നിലയിലേക്ക് കൊണ്ടുവരുമെന്ന് ഭരണസമിതി അവകാശപ്പെടുന്നുണ്ടെങ്കിലും, നിക്ഷേപകർക്ക് അവരുടെ പണം പൂർണമായി ലഭിക്കാൻ ഇനി എത്രകാലം കാത്തിരിക്കേണ്ടി വരുമെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി ലഭിച്ചിട്ടില്ല.



