മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന രോഗി കട്ടിലിൽ നിന്ന് വീണു മരിച്ചു

തിരുവനന്തപുരം: ആശുപത്രിയിൽ ചികിത്സയിലിരിക്കെ കട്ടിലിൽനിന്ന് വീണ് പരിക്കേറ്റ രോഗി മരിച്ചു. തിരുവനന്തപുരം മെഡിക്കൽകോളേജിലാണ് സംഭവം. കൊല്ലം പേരയം സ്വദേശി വിൽഫ്രഡ് (62) ആണ് മരിച്ചത്. ആശുപത്രി അധികൃതർക്കെതിരെ ഇദ്ദേഹത്തിന്റെ മകൻ നൽകിയ പരാതിയിൽ കേസെടുത്ത് പൊലീസ്.
മേയ്‌മാസം 25-ാം തീയതിയാണ് വിൽഫ്രഡ് മെഡിക്കൽ കോളേജിൽ ചികിത്സയ്‌ക്കെത്തിയത്. വിൽഫ്രഡിന്റെ കരളിലും തലച്ചോറിലും മഞ്ഞപ്പിത്തം ബാധിച്ചിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ കട്ടിലിൽ നിന്ന് കമിഴ്‌ന്ന് തലയടിച്ച് വീഴുകയായിരുന്നു. ഉടൻതന്നെ ഐസിയുവിലേക്ക് മാറ്റിയെങ്കിലും അരമണിക്കൂറിനുള്ളിൽ മരണം സംഭവിച്ചു. ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥയാണ് വിൽഫ്രഡ് വീഴാൻ കാരണമെന്ന് ആരോപിച്ചാണ് മകന്റെ പരാതി. അതേസമയം, വിൽഫ്രഡിന്റെ തലച്ചോറിലേക്ക് രോഗം ബാധിച്ചതുമൂലം ഉണ്ടായ മാനസിക ബുദ്ധിമുട്ടുകളാണ് വീഴ്‌ചയിലേക്ക് നയിച്ചതെന്ന് ആശുപത്രി അധികൃതർ പറയുന്നു.



