ഇ.ഡി റെയ്ഡിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി വി.ഡി. സതീശൻ; മൗനത്തിൽ രാഷ്ട്രീയ ചർച്ചകൾ ശക്തം

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതികളിലുണ്ടായ ഇ.ഡി പരിശോധനകളിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇതുവരെയും പ്രതികരിക്കാത്തത് രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെക്കുന്നു. ഡൽഹിയിലും കൊച്ചിയിലുമായി നിരവധി തവണ മാധ്യമങ്ങൾ പ്രതികരണം തേടിയെങ്കിലും മുഖ്യമന്ത്രി മൗനം തുടരുകയാണ്.
വി.ഡി. സതീശൻ ഡൽഹിയിൽ കേന്ദ്രമന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഇ.ഡി റെയ്ഡ് നടന്നതെന്നും, സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നുമാണ് സി.പി.എം ആരോപണം. എന്നാൽ ഈ ആരോപണങ്ങളോടും മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ല.
മുഖ്യമന്ത്രിയുടെ മൗനം കോൺഗ്രസിനും യു.ഡി.എഫിനും ഉള്ളിൽ തന്നെ ചർച്ചകൾക്ക് ഇടയാക്കിയിട്ടുണ്ട്. മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും വിഷയത്തിൽ വ്യക്തമായ പ്രതികരണം നടത്താതിരുന്നതും രാഷ്ട്രീയ വൃത്തങ്ങളിൽ ശ്രദ്ധേയമായി.
ഇതിനിടെ, റെയ്ഡിനിടെ ഇ.ഡി ഉദ്യോഗസ്ഥരെ തടയാൻ ശ്രമിച്ച സി.പി.എം പ്രവർത്തകർക്കെതിരെ കർശന നടപടി ഉണ്ടായില്ലെന്ന വിമർശനവും ഉയരുന്നുണ്ട്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നിലപാടിനെതിരെ കോൺഗ്രസിലെ ഒരു വിഭാഗം അതൃപ്തി പ്രകടിപ്പിക്കുന്നതായാണ് സൂചന. പൊലീസ് സി.പി.എമ്മിന് മുന്നിൽ മുട്ടുമടക്കുകയാണെന്നാണ് ഇവരുടെ ആരോപണം.
ഇന്ന് കോഴിക്കോട് നടക്കുന്ന വിവിധ പൊതുപരിപാടികളിലും പാണക്കാട് തങ്ങളെ സന്ദർശിക്കുന്ന വേളയിലും മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കുമോയെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.



