കോളപ്ര ടൂറിസം പദ്ധതി ക്രമക്കേട് ആരോപണം; അന്വേഷണം സ്വാഗതം ചെയ്ത് റോഷി അഗസ്റ്റിൻ

ഇടുക്കി: കോളപ്ര ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേട് ആരോപണങ്ങളിൽ പ്രതികരണവുമായി മുൻ മന്ത്രി റോഷി അഗസ്റ്റിൻ രംഗത്തെത്തി. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും വിജിലൻസ് അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പദ്ധതിയിൽ യാതൊരു തരത്തിലുള്ള ക്രമക്കേടും നടന്നിട്ടില്ലെന്നും സർക്കാരിന് സാമ്പത്തിക നഷ്ടമുണ്ടായിട്ടില്ലെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. സർക്കാർ നിക്ഷേപം ഇല്ലാത്ത പദ്ധതിയായതിനാൽ നഷ്ടം സംഭവിക്കില്ലെന്നും, ലഭിക്കുന്നത് ലാഭവിഹിതമല്ല മറിച്ച് വരുമാനത്തിന്റെ 3.5 ശതമാനം മാത്രമാണെന്നും അദ്ദേഹം വിശദീകരിച്ചു.
തന്റെ പൊതുപ്രവർത്തന ജീവിതത്തെ കരിനിഴലിൽ ആക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, 112 കോടിയുടെ ക്രമക്കേട് നടന്നുവെന്ന പരാതിയെ തുടർന്ന് ഇടുക്കി വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മുട്ടം സ്വദേശി ബേബി ജോസഫ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. എഫ്എസ്ഐടി റീഡിഫൈൻ ഡെസ്റ്റിനേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് കരാർ നൽകിയതിൽ ക്രമക്കേട് നടന്നുവെന്നും അതിൽ റോഷി അഗസ്റ്റിന് നേരിട്ട് പങ്കുണ്ടെന്നുമാണ് ആരോപണം.
സർക്കാർ അധികാരമേറ്റ് ആറാം ദിവസമാണ് മുൻ മന്ത്രിക്കെതിരായ വിജിലൻസ് അന്വേഷണം ആരംഭിച്ചത് എന്നതും ശ്രദ്ധേയമാണ്. ആരോപണങ്ങൾ തെളിഞ്ഞാൽ ശക്തമായ നടപടിയുണ്ടാകുമെന്നാണ് സർക്കാരിന്റെ നിലപാട്.



