സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 360 രൂപ കൂടി 1,12,080 രൂപയായി. ഒരു ഗ്രാമിന് 45 രൂപയാണ് കൂടിയത്. ഇതോടെ ഇന്നത്തെ ഒരുഗ്രാമിന്റെ വില14,010 രൂപയാണ്. ഇന്നലെ ഒരു പവന് 1,11,720 രൂപയായിരുന്നു. സ്വർണവിലയിൽ തുടർച്ചയായ മാറ്റങ്ങൾ പ്രകടമാകുന്ന സാഹചര്യമാണ്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ സ്വർണവില 1,09,240 രൂപയാണ്. ഏപ്രിൽ രണ്ടിനാണ് ഈ വില രേഖപ്പെടുത്തിയത്.

അതേസമയം, കുതിച്ചുയരുന്ന ക്രൂഡോയിൽ വില പ്രതിസന്ധി മറികടക്കാൻ ലോകത്തിലെ പ്രമുഖ രാജ്യങ്ങൾ സ്വർണം വിറ്റഴിക്കുന്നുണ്ട്. മാർച്ചിൽ തുർക്കി, റഷ്യ, ഖസാക്കിസ്ഥാൻ എന്നിവിടങ്ങളിലെ കേന്ദ്ര ബാങ്കുകൾ ചേർന്ന് 60 ടൺ സ്വർണമാണ് വിറ്റുമാറിയത്. പശ്ചിമേഷ്യയിലെ യുദ്ധം എണ്ണ പ്രതിസന്ധി രൂക്ഷമാക്കിയതോടെ ധനകമ്മി കുറയ്ക്കാനും ആഭ്യന്തര നാണയങ്ങളുടെ മൂല്യത്തകർച്ച നിയന്ത്രിക്കാനുമാണ് സ്വർണം ആശ്രയമായത്.

പ്രതിസന്ധിക്കാലത്തെ ഏറ്റവും സുരക്ഷിത നിക്ഷേപമായാണ് സ്വർണം വിലയിരുത്തുന്നത്.മാർച്ച് ആദ്യ വാരം തുർക്കി 50 ടൺ സ്വർണം വിറ്റഴിച്ച് അടിയന്തരാവശ്യങ്ങൾക്കായി പണം കണ്ടെത്തി. റഷ്യ കഴിഞ്ഞ മാസം ഒൻപത് ടൺ സ്വർണമാണ് വിറ്റത്. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ റഷ്യ 15.1 ടൺ സ്വർണം വിൽപ്പന നടത്തിയിരുന്നു. അമേരിക്കയുടെയും യൂറോപ്പിന്റെയും ഉപരോധത്തിൽ വലയുന്ന റഷ്യ ബഡ്‌ജറ്റ് വിടവ് നികത്താനും രാജ്യാന്തര തലത്തിൽ വാങ്ങൽ ശേഷി ഉയർത്താനുമാണ് സ്വർണ വിൽപ്പനയിലെ പണം ഉപയോഗിക്കുന്നത്. ഖസാക്കിസ്ഥാൻ മാർച്ചിൽ ഒരു ടൺ സ്വർണം വിറ്റഴിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *