മുഴുവൻ സീറ്റും നേടും, ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ തുടരും: ചിരാഗ് പാസ്വാൻ

ന്യൂഡൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ജെഡിയു നേതാവ് നിതീഷ് കുമാറെന്ന് കേന്ദ്ര മന്ത്രി ചിരാഗ് പാസ്വാൻ . മുഖ്യമന്ത്രിയായി നിതീഷ് കുമാർ തുടരുമെന്നും മുഖ്യമന്ത്രി ആര് എന്നതിൽ ഒരു തർക്കവുമില്ലെന്നും ലോക് ജനശക്തി പാർട്ടി (റാം വിലാസ്) നേതാവ് ചിരാഗ് പാസ്വാൻ പറഞ്ഞു.
മത്സരിക്കുന്ന 29 സീറ്റിലും എൽജെപി വിജയിക്കും. 225 സീറ്റിൽ വിജയിച്ച് എൻഡിഎ സംസ്ഥാനത്ത് തുടർ ഭരണം നേടും. വികസന പദ്ധതികൾ ഉയർത്തിക്കാട്ടിയാണ് എൻഡിഎയുടെ പ്രചാരണമെന്നും ചിരാഗ് പാസ്വാൻ പറഞ്ഞു.
ആർജെഡി നേതാവും ഇൻഡ്യ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായ തേജസ്വി യാദവിന്റേത് വ്യാജ വാഗ്ദാനങ്ങളാണെന്ന് പാസ്വാൻ ആരോപിച്ചു. അധികാരത്തിൽ എത്താൻ കഴിയാത്തവർക്ക് എന്തും പറയാം. പാർലമെന്റ് പാസാക്കിയ വഖഫ് നിയമം തേജസ്വിക്ക് എങ്ങനെ ഉപേക്ഷിക്കാൻ കഴിയും.
വഖഫ് നിയമത്തിന്റെ കാര്യത്തിൽ സംസ്ഥാന സർക്കാരുകൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല. ഒരു വീട്ടിൽ ഒരു സർക്കാർ ജോലി എന്ന തേജസ്വിയുടെ വാഗ്ദാനം പൊള്ളത്തരമാണ്. അതിനുള്ള പണം എവിടെ നിന്ന് കണ്ടെത്തും എന്ന് കൂടി തേജസ്വി പറയണമെന്ന് പാസ്വാൻ വ്യക്തമാക്കി.



