ബീജിങ്: 40 ഷെൻയാങ് ജെ-35 അഞ്ചാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾ ചൈന പാകിസ്ഥാന് നൽകുമെന്ന് റിപ്പോർട്ട്. ഇതോടെ, സ്റ്റെൽത്ത് സാങ്കേതികവിദ്യ പ്രവർത്തിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ പാകിസ്ഥാനും ഉൾപ്പെടും. നിലവിൽ സ്റ്റെൽത്ത് യുദ്ധവിമാനങ്ങളൊന്നുമില്ലാത്ത ഇന്ത്യൻ വ്യോമസേന (IAF), തദ്ദേശീയ അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനമായ അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ് (AMCA) സ്വന്തമായി നിർമിച്ച് സൈന്യത്തിൽ ഉൾപ്പെടുത്തുന്നതിന് വർഷങ്ങളെടുക്കും.
2024 നവംബറിലാണ് ചൈന തങ്ങളുടെ രണ്ടാമത്തെ അഞ്ചാം തലമുറ സ്റ്റെൽത്ത് ഫൈറ്റർ ജെറ്റ് – J-35 പുറത്തിറക്കിയത്. വിവിധോദേശ്യങ്ങൾക്കായി വികസിപ്പിച്ച ഇരട്ട എഞ്ചിൻ, സിംഗിൾ സീറ്റർ സൂപ്പർസോണിക് ജെറ്റ് ആയ ജെ-35, ഇലക്ട്രോ-ഒപ്റ്റിക്കൽ ടാർഗെറ്റിംഗ് സിസ്റ്റം, ശത്രുവിമാനങ്ങളെ വേട്ടയാടുന്നതിനുള്ള ഇൻഫ്രാറെഡ് സെർച്ച്-ആൻഡ്-ട്രാക്ക് എന്നിവയുൾപ്പെടെ നൂതന ഏവിയോണിക്‌സ് സാങ്കേതിക വിദ്യകൾ ഉൾപ്പെടുന്നതാണ്.
ലോകത്തിലെ ഏറ്റവും വിലയേറിയ യുദ്ധവിമാനമായ അമേരിക്കയുടെ എഫ്-35 ന് സമാനമായാണ് ജെ-35 യുദ്ധവിമാനത്തെ കാണുന്നത്. നിലവിൽ 20 ചൈനീസ് ജെ-10സി, ജെഎഫ്-17 യുദ്ധവിമാനങ്ങളുള്ള പാകിസ്ഥാൻ 40 ജെ-35 വിമാനങ്ങൾ വാങ്ങുമെന്നും ഈ വർഷം അവസാനത്തോടെ ആദ്യ യൂണിറ്റുകൾ പ്രതീക്ഷിക്കുന്നതായും റിപ്പോർട്ടുകൾ പറയുന്നു. സാങ്കേതികമായി പറഞ്ഞാൽ, പാകിസ്ഥാന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന വിമാനങ്ങൾ പരിഷ്കരിച്ച FC-31 പതിപ്പാണെന്നും പറയുന്നു.