ഡൽഹി: ഓരോ ഉപഭോക്തൃ ഓർഡറിനും പ്ലാറ്റ്ഫോം ഫീസ് ഏര്‍പ്പെടുത്തി പ്രമുഖ ഓൺലൈൻ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോൺ. ഇനി മുതൽ ഓരോ ഓര്‍ഡറിനും 5 രൂപ പ്ലാറ്റ്ഫോം ഫീസ് ഈടാക്കും. പ്രൈം അംഗങ്ങൾക്കും ഇത് ബാധകമാണ്. ഫ്ലിപ്കാര്‍ട്ട്, സൊമാറ്റോ , സെപ്‌റ്റോ, സ്വിഗ്ഗി എന്നീ കമ്പനികൾക്ക് പിന്നാലെയാണ് ആമസോണിന്‍റെ നീക്കം.
എന്നിരുന്നാലും, ആമസോണിന്‍റെ ക്വിക്ക് കൊമേഴ്‌സ് വിഭാഗങ്ങളായ ആമസോൺ നൗ, ആമസോൺ ബിസിനസ്, ബസാർ എന്നിവയെ ഈ ഫീസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഗിഫ്റ്റ് കാർഡുകൾ, മൊബൈൽ റീചാർജുകൾ, ബിൽ പേയ്‌മെന്‍റുകൾ പോലുള്ള ഡിജിറ്റൽ വാങ്ങലുകൾക്ക് പ്ലാറ്റ്ഫോാം ഫീസ് ബാധകമല്ല.
വാൾമാർട്ടിന്‍റെ ഉടമസ്ഥതയിലുള്ള ഫ്ലിപ്കാർട്ട് കഴിഞ്ഞ വർഷം 10,000 രൂപ വരെയുള്ള ഓർഡറുകൾക്ക് 3 രൂപ പ്ലാറ്റ്ഫോം ഫീസ് ഈടാക്കായിരുന്നു. അവരുടെ ക്വിക്ക് കൊമേഴ്‌സ് വിഭാഗമായ മിനിറ്റ്സ് ഒരു ഓർഡറിന് 9 രൂപ പ്ലാറ്റ്ഫോം ഫീസ് ഈടാക്കുന്നുണ്ട്. ഫാഷൻ പ്ലാറ്റ്ഫോമായ മിന്ത്രയും ഒരു ഓർഡറിന് 20 രൂപ പ്ലാറ്റ്ഫോം ഫീസ് ഈടാക്കുന്നു. സൊമാറ്റോ, സ്വിഗ്ഗി എന്നീ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകളും ഇൻസ്റ്റാമാർട്ട്, ബ്ലിങ്കിറ്റ്, സെപ്‌റ്റോ പോലുള്ള കമ്പനികളും സ്ഥലത്തെ ആശ്രയിച്ച് ഒരു ഓർഡറിന് 4 രൂപ മുതൽ 30 രൂപ വരെ ഹാൻഡ്‌ലിംഗ് ഫീസ് ഈടാക്കുന്നുണ്ട്.
കഴിഞ്ഞ ഒക്ടോബറിലാണ് സൊമാറ്റോയും സ്വിഗ്ഗിയും പ്ലാറ്റ്ഫോം ഫീസ് ഉയര്‍ത്തിയത്. 10 രൂപയാണ് കൂട്ടിയത്. ഉത്സവ സീസണിൽ കൂടുതൽ ഓർഡറുകൾ പ്രതീക്ഷിച്ചാണ് ഈ ഫുഡ് ഡെലിവറി ഭീമന്മാർ പ്ലാറ്റ്‌ഫോം ഫീസ് ഉയർത്തിയത്. അതേസമയം പ്ലാറ്റ്‌ഫോം ഫീസ് ഉയർത്തിയതോടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ, സൊമാറ്റോയ്ക്കും സ്വിഗ്ഗിയ്ക്കും എതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്.