2025 സാമ്പത്തിക വർഷത്തിൽ അദാനി ഗ്രൂപ്പ് നികുതിയായും അനുബന്ധ സംഭാവനകളായും ഖജനാവിലേക്ക് അടച്ചത് 74,945 കോടി രൂപ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏകദേശം 29 ശതമാനം കൂടുതലാണിത്. ഒരു വർഷം മുമ്പ് 58,104 കോടിയാണ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത അദാനിക്കമ്പനികൾ നികുതിയടച്ചത്. അദാനി എന്റർപ്രൈസസ്, അദാനി പോർട്ട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ, അദാനി ഗ്രീൻ എനർജി എന്നിവയുൾപ്പെടെ 10 ലിസ്റ്റഡ് സ്ഥാപനങ്ങളുടെ ഒരു പോർട്ട്ഫോളിയോ വഴിയാണ് പണം ഖജനാവിലേക്കെത്തിയത്.
അദാനി എന്റർപ്രൈസസ് ലിമിറ്റഡ് (എഇഎൽ), അദാനി സിമന്റ് ലിമിറ്റഡ് (എസിഎൽ), അദാനി പോർട്ട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ (എപിഎസ്ഇഇസെഡ്), അദാനി ഗ്രീൻ എനർജി ലിമിറ്റഡ് (എജിഇഎൽ) എന്നിവയാണ് തങ്ങളുടെ ലിസ്റ്റ് ചെയ്ത സ്ഥാപനങ്ങളിൽ നിന്നും ഏറ്റവും കൂടുതൽ നികുതി നൽകുന്നതെന്ന് കമ്പനി പറഞ്ഞു.
ഇന്ത്യയിലും ആഗോളതലത്തിലും കൈക്കൂലിയും ഇൻസൈഡർ ട്രേഡിങ് അടക്കമുള്ള ആരോപണങ്ങൾ ഉയർന്നിട്ടും കമ്പനിയുടെ വരുമാനത്തെ ഇതൊന്നും ബാധിച്ചിട്ടില്ല എന്നുവേണം ഇതിൽ നിന്നും കണക്കാക്കാൻ. അതേസമയം, യുഎസ് ഉപരോധം ലംഘിച്ച് ഇറാനിൽ നിന്നും എല്‍പിജി ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്ക് ഇറക്കുമതി ചെയ്‌തെന്ന ആരോപണത്തിൽ, യുഎസില്‍ അദാനി ഗ്രൂപ്പിനെതിരേ വീണ്ടും അന്വേഷണം ആരംഭിച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ട്.