വർഷങ്ങളായുള്ള പരസ്പര സമ്മതബന്ധം ബലാത്സംഗമല്ല; യുവാവിനെ വെറുതെ വിട്ട് അലഹബാദ് ഹൈക്കോടതി

പ്രയാഗ്‌രാജ്: വിവാഹവാഗ്ദാനം പാലിക്കാനായില്ലെങ്കിലും പ്രായപൂർത്തിയായ രണ്ട് പേർ തമ്മിലുള്ള ദീർഘകാല ലൈംഗികബന്ധത്തെ ബലാത്സംഗമായി കണക്കാക്കാനാകില്ലെന്ന് അലഹബാദ് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് വിവേക് കുമാർ സിംഗിന്റെ സിംഗിൾ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
സഞ്ജയ് കുമാർ സമർപ്പിച്ച ഹർജി പരിഗണിച്ച കോടതി, കേസിൽ പ്രതിക്കെതിരെ ചുമത്തിയിരുന്ന ഐപിസി 376, 323, 504, 506 വകുപ്പുകൾ നിലനിൽക്കില്ലെന്ന് കണ്ടെത്തി. ഇതോടെ പ്രതിയെ കുറ്റവിമുക്തനാക്കി.
കോടതി രേഖകൾ പരിശോധിച്ചപ്പോൾ ബന്ധം പരസ്പര സമ്മതത്തോടെയാണെന്ന് വ്യക്തമായതായി വിലയിരുത്തി. കൂടാതെ, എഫ്‌ഐആർ രജിസ്റ്റർ ചെയ്ത ശേഷം പ്രതിയായ യുവാവ് പരാതിക്കാരിയെ വിവാഹം കഴിച്ചതും കേസിൽ ശ്രദ്ധേയമായതായി കോടതി നിരീക്ഷിച്ചു.
വിവാഹത്തിലേക്ക് നയിക്കാനാണ് ബലാത്സംഗ പരാതി നൽകിയതെന്ന് തെളിവുകൾ സൂചിപ്പിക്കുന്നുവെന്നും, വൈദ്യപരിശോധനയിൽ പീഡനം സ്ഥിരീകരിക്കാനായില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
2014 മുതൽ 2019 വരെ ഇരുവരും തമ്മിൽ ബന്ധം തുടർന്നിരുന്നുവെന്നും, ദീർഘകാല സമ്മതബന്ധത്തിന് ശേഷം ബലാത്സംഗം ആരോപിക്കുന്നത് നിയമത്തിന്റെ ദുരുപയോഗമാണെന്നും കോടതി വ്യക്തമാക്കി. ജുഡീഷ്യൽ പ്രക്രിയയുടെ ദുരുപയോഗമാണെന്ന നിരീക്ഷണത്തോടെയാണ് കേസ് അവസാനിപ്പിച്ചത്.



