ഭർത്താവിനെ കുത്തിക്കൊലപ്പെടുത്തി; കുടൽമാല കവറിലാക്കി, പിന്നാലെ ടെറസിൽ നിന്ന് ചാടി ഭാര്യ

കുരുക്ഷേത്ര (ഹരിയാന): ഭർത്താവിനെ കുത്തിക്കൊലപ്പെടുത്തിയശേഷം കുടൽമാല പുറത്തെടുത്ത് ഭാര്യ. ഹരിയാനയിലെ കുരുക്ഷേത്രയിലാണ് സംഭവം. പെഹോവ റോഡിലെ രാജ് പാലസിന് സമീപമുള്ള വാടകവീട്ടിൽ താമസിച്ചിരുന്ന രാജേഷാണ് കൊല്ലപ്പെട്ടത്. രാജേഷിന്റെ ഭാര്യ വിമല ദേവി സംഭവത്തിന് പിന്നാലെ ടെറസിൽ നിന്ന് ചാടി. പരിക്കേറ്റ വിമലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് അഞ്ചോടെ ദമ്പതികളുടെ നിലവിളി കേട്ടതായി വീട്ടുടമസ്ഥനായ റിങ്കു പറഞ്ഞു.
ബഹളം കേട്ട് ടെറസിലെത്തിയ റിങ്കു കണ്ടത് വയറ്റിൽ കുത്തേറ്റ് രക്തത്തിൽകുളിച്ചു കിടക്കുന്ന രാജേഷിനെയാണ്. കുത്തേറ്റ് പുറത്തുവന്ന രാജേഷിന്റെ കുടലിന്റെ ഭാഗങ്ങൾ ഒരു ബാഗിലേക്ക് മാറ്റുന്ന വിമലയെയാണ് താൻ കണ്ടതെന്ന് റിങ്കു വ്യക്തമാക്കി. തന്നെ കണ്ടതോടെ പരിഭ്രാന്തയായ വിമല ടെറസിൽനിന്ന് ചാടുകയായിരുന്നുവെന്നും വീട്ടുടമ പറഞ്ഞു.
ഉത്തർപ്രദേശിലെ സീതാപൂർ ജില്ലയിലെ ധംപൂർ ഗ്രാമത്തിൽനിന്നുളള രാജേഷ് ഒരു വർഷമായി ഭാര്യയ്‌ക്കൊപ്പം കുരുക്ഷേത്രത്തിലാണ് താമസം. പെഹോവ റോഡിലെ ഒരു വാട്ടർ ട്രേഡിംഗ് കമ്പനിയിൽ സപ്ലൈ ഡിപ്പാർട്ട്‌മെന്റിൽ ജോലി ചെയ്യുകയായിരുന്നു രാജേഷ്.പോസ്റ്റ്‌മോർട്ടം 35 സെന്റിമീറ്റർ നീളത്തിൽ വയറ് തുറന്നിട്ടുണ്ടെന്നും മൂർച്ചയുള്ള ആയുധം കൊണ്ട് മുറിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.
ഇയാളുടെ കുടൽ പുറത്തുവന്നതായും റിപ്പോർട്ടുണ്ട്. വൃക്ക കാണാനില്ലെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കൊലപാതകം നടന്ന സ്ഥലത്ത് നിന്ന് മൂന്ന് കത്തികൾ കണ്ടെത്തിയിട്ടുണ്ട്. ഏറെക്കാലമായി വിവാഹിതരായിരുന്ന രാജേഷിനും വിമലയ്ക്കും മക്കളില്ല.



