ക്ഷേത്ര ദർശനത്തിലെ ആചാരലംഘനം; മുഖ്യമന്ത്രിക്കെതിരെ നിയമനടപടിയുമായി ബി.ജെ.പി

തൃശൂർ: ഗുരുവായൂർ, തൃപ്രയാർ ക്ഷേത്രങ്ങളിലെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ സന്ദർശനത്തിനെതിരെ നിയമനടപടിക്കൊരുങ്ങി ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണൻ. ക്ഷേത്രദർശനത്തിനിടെ കോൺഗ്രസ് പ്രവർത്തകർ കൊടിയേന്തി മുദ്രാവാക്യം വിളിച്ചതും ആചാരലംഘനങ്ങൾ നടന്നതുമാണ് ഹൈക്കോടതിയെ സമീപിക്കാനുള്ള കാരണമെന്ന് അദ്ദേഹം അറിയിച്ചു.
ക്ഷേത്രപരിസരത്ത് രാഷ്ട്രീയ മുദ്രാവാക്യങ്ങൾ മുഴക്കിയത് ഗുരുതരമായ ആചാരലംഘനമാണെന്ന് ആരോപിച്ച ബി. ഗോപാലകൃഷ്ണൻ, അഡ്മിനിസ്ട്രേറ്റീവ് തലത്തിൽ നടപടി ഉണ്ടായില്ലെങ്കിൽ ഉടൻ ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കുമെന്ന് വ്യക്തമാക്കി. മുഖ്യമന്ത്രിയും അനുയായികളും നിയമവിരുദ്ധമായി വി.ഐ.പി ദർശനം നടത്തിയെന്നും അദ്ദേഹം ആരോപിച്ചു.
തൃപ്രയാർ ക്ഷേത്രത്തിലെ ചുറ്റമ്പലത്തിനകത്ത് കോൺഗ്രസ് പ്രവർത്തകർ ഷർട്ട് ധരിച്ച് പ്രവേശിച്ചതും ആചാരലംഘനമാണെന്ന് ബി.ജെ.പി നേതാവ് ചൂണ്ടിക്കാട്ടി. ക്ഷേത്രപരിസരത്ത് രാഷ്ട്രീയ പ്രവർത്തനങ്ങൾ അനുവദിക്കരുതെന്ന അടിസ്ഥാന തത്വം ലംഘിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ സന്ദർശന വേളയിൽ പൊതുജനങ്ങളുടെ ദർശനം തടസ്സപ്പെട്ടതായും നിരോധിത മേഖലയിൽ വീഡിയോ ചിത്രീകരണം നടന്നതായും ആരോപിച്ച് നേരത്തെയും ബി.ജെ.പി പരാതി നൽകിയിരുന്നു. മന്ത്രി എ.പി. അനിൽകുമാറിന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാനായിരുന്നു മുഖ്യമന്ത്രി ഗുരുവായൂരിലെത്തിയത്.
മുഖ്യമന്ത്രിയുടെ സന്ദർശനത്തെ തുടർന്ന് ക്ഷേത്രപരിസരത്ത് കർശന സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. എന്നാൽ ദർശനത്തിനായി രാത്രി 11 മണി മുതൽ കാത്തുനിന്ന ഭക്തർക്ക് ദർശനം ലഭിക്കാതെ മടങ്ങേണ്ടിവന്നതും പ്രതിഷേധത്തിന് ഇടയാക്കി. മന്ത്രിമാരും എം.പിമാരും ഉൾപ്പെടെ നിരവധി പ്രമുഖരും വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു.



