ആദിവാസി യുവാവിനെ സ്റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകും

ആദിവാസി യുവാവിനെ സ്റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായേക്കും. വയനാട് എസ് പി തപോഷ് ബസുമതാരി ഡിജിപിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഉത്തരവാദികൾക്കെതിരെ റിപ്പോർട്ടിൽ നടപടി ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതിനിടെ പൊലീസിനെതിരെ ആരോപണവുമായി ഗോകുലിന്‍റെ ബന്ധുക്കൾ രംഗത്ത് വന്നു. പൊലീസ് പലതവണ വീട്ടിൽ വന്ന് ഭീഷണിപ്പെടുത്തിയെന്നാണ് ബന്ധുക്കൾ പറയുന്നത്. ഗോകുലിനെ കൈയിൽ കിട്ടിയാൽ വെറുതെ വിടില്ലെന്നാണ് ഭീഷണി മുഴക്കിയിരുന്നത്. ഗോകുലിനോടൊപ്പം ഉണ്ടായിരുന്ന മറ്റുള്ളവരുടെ ഫോണുകൾ പൊലീസ് പിടിച്ചെടുത്തെന്നും ബന്ധുക്കൾ പറഞ്ഞു.

അതേസമയം, ആദിവാസി യുവാവിനെ പൊലീസ് സ്റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ പൊലീസിന് സംഭവിച്ചത് ഗുരുതര വീഴ്ചയാണ്. പൊലീസ് കസ്റ്റഡിയിലെടുത്ത ഗോകുലിന് പ്രായപൂർത്തിയായിരുന്നില്ല. 2007 മെയ് 5 നാണ് ഗോകുൽ ജനിച്ചത്. 18 വയസ് തികയാൻ രണ്ട് മാസം ബാക്കിയുണ്ട്. പ്രായം തെളിയിക്കുന്ന സ്കൂൾ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് രേഖ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. തിങ്കളാഴ്ച വൈകിട്ട് കോഴിക്കോട് നിന്ന് കസ്റ്റഡിയിലെടുത്ത ഗോകുലിനോട് രാത്രി മുഴുവൻ സ്റ്റേഷനിൽ നിൽക്കാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *