ഞെട്ടിക്കുന്ന റെയ്ഡ്; എംപിയുടെ വീട്ടിൽ നിന്ന് സ്വർണ അടിവസ്ത്രം കണ്ടെത്തി

ബാഗ്ദാദ്: അഴിമതി വിരുദ്ധ റെയ്ഡിനിടെ പാര്‍ലമെന്റ് അംഗത്തിന്റെ വീട്ടില്‍ നിന്ന് പിടികൂടിയത് കോടികളുടെ പണവും സ്വര്‍ണവും. 927 കോടി രൂപയും 27 കിലോഗ്രാം സ്വര്‍ണവുമാണ് ഇറാഖ് പാര്‍ലമെന്റിലെ വനിതാ അംഗത്തിന്റെ വീട്ടില്‍ നിന്ന് പിടികൂടിയത്. ഇതില്‍ സ്വര്‍ണത്തില്‍ നിര്‍മിച്ച സ്ത്രീകളുടെ അടിവസ്ത്രങ്ങളും ഉണ്ടായിരുന്നു. പാര്‍ലമെന്റ് അംഗമായ ഹിന്ദ് അല്‍ അബ്ബാസിയുടെ വീട്ടില്‍ നിന്നാണ് സ്വര്‍ണത്തില്‍ പണിത അടിവസ്ത്രം പിടിച്ചെടുത്തത്.
രാജ്യവ്യാപകമായി നടന്ന അഴിമതി വിരുദ്ധ റെയ്ഡില്‍ 47 പേരാണ് അറസ്റ്റിലായത്. ഇതില്‍ ഏഴ് പേര് പാര്‍ലമെന്‍് അംഗങ്ങളാണ് എന്നാണ് വിവരം. സര്‍ക്കാര്‍ സംവിധാനത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ അഴിമതി വിരുദ്ധ റെയ്ഡില്‍ കുടുങ്ങി അറസ്റ്റിലായി എന്നാണ് വിവരം. പൊതുമുതലില്‍ നിന്ന് അനധികൃതമായി പണവും സ്വത്തും സമ്പാദിച്ചവരെ കുടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇറാഖില്‍ വ്യാപകമായി റെയ്ഡ് നടന്നത്.
തലസ്ഥാന നഗരമായ ബാഗ്ദാദിന് പുറമെ രാജ്യത്തെ നിരവധി നഗരങ്ങളില്‍ പരിശോധന നടന്നുവെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങളും വാര്‍ത്താ ഏജന്‍സികളും റിപ്പോര്‍ട്ട് ചെയ്യുന്നത്. ബാഗ്ദാദ് ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസം നടത്തിയ മിന്നല്‍ പരിശോധനകളിലാണ് ഇത്രയധികം പ്രമുഖര്‍ വലയിലായത്.
ഹിന്ദ് അല്‍ അബ്ബാസി ഇപ്പോഴും ഇറാഖ് പാര്‍ലമെന്റിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ അംഗമായി തുടരുന്നുണ്ടെങ്കിലും, അവരുടെ വീട്ടില്‍ നടന്ന റെയ്ഡിനെക്കുറിച്ചും പിടിച്ചെടുത്ത വസ്തുക്കളെക്കുറിച്ചുമുള്ള വിശദമായ ഔദ്യോഗിക സ്ഥിരീകരണം ഇറാഖ് സര്‍ക്കാര്‍ പൂര്‍ണ്ണമായി പുറത്തുവിട്ടിട്ടില്ല. അഴിമതിക്കെതിരെയുള്ള പോരാട്ടം ശക്തമായി തുടരുമെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രമുഖര്‍ ഈ കേസില്‍ ഉള്‍പ്പെടാന്‍ സാദ്ധ്യതയുണ്ടെന്നാണ് പ്രധാനമന്ത്രി അലി ഫലിഹ് ഖാദിം അല്‍ സെയ്ദി പ്രതികരിച്ചത്



