തകര്‍ത്തടിച്ച് ടോപ് 3, സഞ്ജുവിന് പുറമേ കിഷനും അഭിഷേകിനും ഫിഫ്റ്റി; ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്ക് റെക്കോഡ് സ്‌കോര്‍

അഹമ്മദാബാദ്: ഐസിസി ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്ക് റെക്കോഡ് സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്തത് 255 റണ്‍സ്. ലോകകപ്പ് ഫൈനലുകളുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലാണ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യ കുറിച്ചത്. ഓപ്പണര്‍മാരായ അഭിഷേക് ശര്‍മ്മ, സഞ്ജു സാംസണ്‍, മൂന്നാമനായി ക്രീസിലെത്തിയ ഇഷാന്‍ കിഷന്‍ എന്നിവരുടെ അര്‍ദ്ധ സെഞ്ച്വറികളാണ് ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.

ഓപ്പണര്‍മാരായ അഭിഷേക് ശര്‍മ്മ 52(21) – സഞ്ജു സാംസണ്‍ 89(46) സഖ്യം ഒന്നാം വിക്കറ്റില്‍ 98 റണ്‍സാണ് 43 പന്തുകളില്‍ നിന്ന് നേടിയത്. എട്ടാം ഓവറിലെ ആദ്യ പന്തില്‍ അഭിഷേക് പുറത്തായതോടെയാണ് ഈ സഖ്യം പിരിഞ്ഞത്. പകരമെത്തിയ കിഷന്‍ ആദ്യ പന്ത് മുതല്‍ ആക്രമിച്ച് കളിച്ചു. 25 പന്തുകളില്‍ നിന്ന് 54 റണ്‍സാണ് കിഷന്‍ നേടിയത്. സഞ്ജുവിനൊപ്പം രണ്ടാം വിക്കറ്റില്‍ 48 പന്തുകളില്‍ നിന്ന് 105 റണ്‍സിന്റെ കൂട്ടുകെട്ടിലും കിഷന്‍ പങ്കാളിയായി. എന്നാല്‍ ജിമ്മി നീഷം എറിഞ്ഞ 16ാം ഓവറില്‍ ഇരുവരും പുറത്തായതോടെ ഇന്ത്യയുടെ സ്‌കോറിംഗ് വേഗത കുറഞ്ഞു.

ഇതേ ഓവറില്‍ തന്നെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും പൂജ്യത്തിന് പുറത്തായി. തുടരെ മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെട്ടതോടെ 15 ഓവറില്‍ 203 റണ്‍സെന്ന സ്‌കോറിലെത്തിയ ഇന്ത്യ 19 ഓവറില്‍ 231ല്‍ ഒതുങ്ങി. എന്നാല്‍ നീഷം എറിഞ്ഞ അവസാന ഓവറില്‍ ശിവം ദൂബെ തുടരെ ബൗണ്ടറികള്‍ നേടിയതോടെ ഇന്ത്യന്‍ സ്‌കോര്‍ 250 കടന്നു. ശിവം ദൂബെ 26(8) റണ്‍സാണ് നേടിയത്. ഹാര്‍ദിക് പാണ്ഡ്യ 18(13) റണ്‍സ് നേടി പുറത്തായപ്പോള്‍ തിലക് വര്‍മ്മ 8(6) റണ്‍സെടുത്ത് പുറത്താകാതെ നിന്നു.കിവീസിനായി ജിമ്മി നീഷം മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ മാറ്റ് ഹെന്റി, രചിന്‍ രവീന്ദ്ര എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. നീഷത്തിന്റെ അവസാന ഓവറില്‍ മൂന്ന് ബൗണ്ടറിയും രണ്ട് സികസും സഹിതം 24 റണ്‍സാണ് ശിവം ദൂബെ അടിച്ചെടുത്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *