എസ്എച്ച്ഒയ്‌ക്കെതിരായ ഭീഷണി; അർജുൻ ആയങ്കിയുടെ മുൻകൂർ ജാമ്യം തള്ളി

കൊച്ചി: കോതമംഗലം എസ്എച്ച്ഒയെ ഫേസ്ബുക്കിലൂടെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിയുടെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം സെഷൻസ് കോടതി തള്ളി. ജാമ്യാപേക്ഷ തള്ളിയതോടെ പ്രതിക്കായുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കി. കേസിന് പിന്നാലെ അർജുൻ ആയങ്കി ഒളിവിൽ പോയിരിക്കുകയാണ്.
സംഘടിത കുറ്റകൃത്യ ഗൂഢാലോചനക്കേസിൽ അറസ്റ്റിലായി ജാമ്യത്തിൽ പുറത്തിറങ്ങിയതിന് പിന്നാലെയാണ് അർജുൻ ആയങ്കി കോതമംഗലം സിഐ പ്രശാന്തിനെതിരെ പരസ്യ ഭീഷണിയുമായി രംഗത്തെത്തിയത്. ‘കോതമംഗലം സർക്കിൾ ഏമാന് ഒരു മനസ്സ് തുറന്ന കത്ത്’ എന്ന തലക്കെട്ടിൽ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ് വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു.
ഐടി ആക്ട് പ്രകാരമാണ് അർജുൻ ആയങ്കിക്കെതിരെ പോലീസ് കേസെടുത്തത്. തങ്ങൾക്കെതിരായ പോലീസ് നടപടികൾ ആരെയോ പ്രീതിപ്പെടുത്താൻ വേണ്ടിയാണെന്ന് ആരോപിച്ച അദ്ദേഹം, സമാധാനമായി പെൻഷൻ വാങ്ങി ശിഷ്ടജീവിതം നയിക്കാൻ സിഐയെ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തി.
പോസ്റ്റിൽ, “പോലീസ് നടപടിയിൽ ഞങ്ങൾ ആരും കഞ്ഞിയും കുടിച്ച് വീട്ടിൽ കിടന്നുറങ്ങില്ല. ഞങ്ങളുടെ ജീവിതം കീഴ്മേൽ മറിച്ച നിന്നെ വെറുതെ വിടില്ല. നിന്നെപ്പോലുള്ള കാക്കിയിട്ട ചെന്നായ്ക്കളെ നിയമപരമായും, അതിന് സാധിച്ചില്ലെങ്കിൽ കായികമായും നേരിടാൻ ഞങ്ങൾ തയ്യാറാണ്,” എന്നാണ് പരാമർശിച്ചിരുന്നത്.
സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ അർജുൻ ആയങ്കിയുടെ നിലവിലെ താമസസ്ഥലത്തെക്കുറിച്ച് വ്യക്തമായ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും, പ്രതിയെ ഉടൻ പിടികൂടാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.



