നേപ്പാളിലെ പ്രളയത്തിനിടെ കള്ളന്മാർ കവർന്നത് 54 ലക്ഷം രൂപ; 29പേർ അറസ്റ്റിൽ

കാഠ്മണ്ഡു: നേപ്പാളിൽ കഴിഞ്ഞ സെപ്തംബർ 10ന് ഉണ്ടായ പ്രളയത്തിനിടെ പണം കവർന്ന 29 പേരെ അറസ്റ്റ് ചെയ്ത് പൊലീസ്. റസുവയിലെ ബൊട്ടെകോഷി പ്രദേശത്തുണ്ടായ പ്രളയത്തിലാണ് ബാങ്ക് സേഫ് ഒഴുകിപ്പോയത്. പിന്നീട് ഇത് ഗാൽച്ചി റൂറൽ മുനിസിപ്പാലിറ്റി നാലിലെ ബെൽബുബോളയ്ക്ക് സമീപമുള്ള ത്രിശൂലി നദിക്കരയിൽ നിന്ന് കണ്ടെത്തി.
സെപ്തംബർ 12ന് നാട്ടുകാർ സേഫ് പൊളിച്ച് അതിനുള്ളിലെ പണം പുറത്തെടുത്തതായി പൊലീസ് പറയുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് 29 പേരെ അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കൽനിന്ന് 92,68,505 നേപ്പാളീസ് രൂപ (ഏകദേശം 57 ലക്ഷം) കണ്ടെടുത്തെന്നും പൊലീസ് വ്യക്തമാക്കി. അറസ്റ്റിലായവർ 19നും 49നും ഇടയിൽ പ്രായമുള്ളവരാണ്. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ച് വരികയാണ് പൊലീസ്.



