എട്ടിന്റെ പണി നൽകി പോയത് മുൻ സർക്കാർ’; മുനമ്പത്തിൽ ആരെയും ഒഴിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മുനമ്പം ഭൂമി പ്രശ്നത്തിൽ മുൻ സർക്കാരിനും വഖഫ് ബോർഡിനുമെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. മുനമ്പത്ത് നിന്ന് ആരെയും കുടിയൊഴിപ്പിക്കില്ലെന്നും താമസക്കാർക്ക് ഭൂനികുതി അടയ്ക്കാനുള്ള സംവിധാനം ഉടൻ ഒരുക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.
മുൻ സർക്കാർ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ ഉമീദ് പോർട്ടലിൽ വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്തതാണ് പ്രശ്നങ്ങൾ സങ്കീർണ്ണമാക്കിയതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. സാധാരണ മുത്തവല്ലിമാർ ചെയ്യേണ്ട നടപടികൾ വഖഫ് ബോർഡ് നേരിട്ട് കൈകാര്യം ചെയ്തത് ദുരൂഹമാണെന്നും അദ്ദേഹം പറഞ്ഞു.
ഒരു വശത്ത് കുടിയൊഴിപ്പിക്കില്ലെന്ന് പറയുകയും മറുവശത്ത് രേഖകളിൽ ഭൂമി വഖഫ് സ്വത്തായി രേഖപ്പെടുത്തി താമസക്കാരെ ‘കൈയേറ്റക്കാർ’ ആക്കാനുള്ള ശ്രമമാണ് നടന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. വഖഫ് ട്രിബ്യൂണലിന്റെ ഉത്തരവുകൾ പോലും വഖഫ് ബോർഡ് സ്റ്റേ ചെയ്തതായും അദ്ദേഹം ആരോപിച്ചു.
“പത്ത് മിനിറ്റിനുള്ളിൽ പരിഹരിക്കാവുന്ന പ്രശ്നം അനാവശ്യമായി സങ്കീർണ്ണമാക്കുകയായിരുന്നു,” എന്ന് മുഖ്യമന്ത്രി പറഞ്ഞു. മുനമ്പം വിഷയത്തിൽ മതപരമായ ഭിന്നിപ്പുണ്ടാക്കാനുള്ള സംഘപരിവാർ അജണ്ടയ്ക്ക് മുൻ സർക്കാർ പിന്തുണ നൽകിയതായും വി.ഡി. സതീശൻ ആരോപിച്ചു.



