അമ്മയും മക്കളും ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത സംഭവം, ഭർത്താവ് നോബി കസ്റ്റഡിയിൽ

തൊടുപുഴ: ഏറ്റുമാനൂരിൽ അമ്മയും പെൺമക്കളും ട്രെയിനിന് മുന്നിൽ ചാടി മരിച്ച സംഭവത്തിൽ യുവതിയുടെ ഭർത്താവ് കസ്റ്റഡിയിൽ. പാറോലിക്കൽ ഷൈനി കുര്യാക്കോസ് (43), മക്കളായ അലീന (11), ഇവാന (10) എന്നിവരാണ് മരിച്ചത്. തൊടുപുഴ ചുങ്കം ചേരിയിൽ വലിയപറമ്പിൽ നോബി ലൂക്കോസിനെയാണ് ഏറ്റുമാനൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഭാര്യയുടെയും മക്കളുടെയും ആത്മഹത്യയിൽ നോബിക്ക് പങ്കുണ്ടോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. നോബിയെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

ഏറ്റുമാനൂർ പാറോലിക്കലിൽ വെള്ളിയാഴ്ച പുലർച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. കുടുംബ പ്രശ്നങ്ങളെ തുടർന്ന് മക്കളെയും കൂട്ടി ഷൈനി ജീവനൊടുക്കുകയായിരുന്നെന്നാണ് പൊലീസ് നൽകുന്ന വിവരം. നോബി ലൂക്കോസുമായി പിരിഞ്ഞു കഴിയുന്ന ഷൈനി പെൺമക്കൾക്കൊപ്പം പറോലിക്കലിലെ സ്വന്തം തറവാട് വീട്ടിലായിരുന്നു കഴിഞ്ഞ ഒമ്പത് മാസമായി താമസം. നഴ്സായിരുന്ന ഷൈനി ജോലിയൊന്നും ലഭിക്കാത്തതിനാൽ നിരാശയിലായിരുന്നെന്നും വിവരമുണ്ട്. മരിച്ച അലീനയും ഇവാനയും തെള്ളകം ഹോളിക്രോസ് സ്‌കൂളിലെ വിദ്യാർത്ഥികളാണ്. ഷൈനിയുടെ മൂത്ത മകൻ എഡ്വിൻ എറണാകുളത്ത് സ്‌പോർട്സ് സ്‌കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്.

സംഭവദിവസം പുല‌ർച്ചെ അഞ്ചരയോടെ പള്ളിയിലേയ്ക്ക് പോവുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ഷൈനിയെയും മക്കളെയും പിന്നീട് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ നോബിയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഷൈനിയുടെ ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. കുടുംബ പ്രശ്നങ്ങൾ സംബന്ധിച്ച് തൊടുപുഴ പൊലീസിൽ പരാതിയിൽ നൽകിയിരുന്നതിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ഷൈനിയുടെയും മക്കളുടെയും ആത്മഹത്യ. ഭർത്താവിന്റെ വീട്ടിൽ ഷൈനി അതിക്രൂരമായ പീഡനമാണ് ഏറ്റുവാങ്ങിയിരുന്നതെന്നും മരണത്തിൽ സമഗ്രമായ അന്വഷണം വേണമെന്നും തൊടുപുഴ നഗരസഭ കൗൺസിലറും അയൽവാസിയുമായ മെർലി രാജുവും ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *