ലഹരിക്കെതിരെ സിനിമാലോകം കൈകോർക്കുന്നു; നാളെ പ്രതിജ്ഞയുമായി താരങ്ങൾ

തിരുവനന്തപുരം: ലഹരിവിരുദ്ധ ജനകീയ മുന്നേറ്റമായ ഓപ്പറേഷൻ തൂഫാന് കൂടുതൽ കരുത്തേകിക്കൊണ്ട് മലയാള സിനിമയിൽ ആദ്യമായി ഒരു സിനിമയുടെ മുഴുവൻ താരങ്ങളും അണിയറപ്രവർത്തകരും ‘തൂഫാൻ വാറിയേഴ്‌സ്’ ആയി പ്രതിജ്ഞയെടുക്കുന്നു. ജൂലായ് 2ന് രാവിലെ 10ന് ചിത്രാജ്ലിയിൽ നടക്കുന്ന ചടങ്ങ് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
സൈജു കുറുപ്പ് നായകനാകുന്ന ഹരിവരാസനം എന്ന ചിത്രത്തിലെ താരങ്ങളും അണിയറപ്രവർത്തകരുമാണ് തൂഫാൻ വാറിയർമാരായി ലഹരിക്കെതിരെ പോരാട്ടത്തിനിറങ്ങുന്നത്. സൈജു കുറുപ്പിനൊപ്പം ചിത്രത്തിന്റെ സംവിധായകൻ രാജേഷ് നായർ, നിർമ്മാതാവ് അജിത്ത് വിനായക്, തിരക്കഥാകൃത്ത് കെ. അമ്പാടി, നായിക സിതാര വിജയൻ, ഛായാഗ്രാഹകൻ സജാദ് കക്കു, കലാസംവിധായകൻ രാഖിൽ എന്നിവർ മന്ത്രിയിൽ നിന്ന് തൂഫാൻ വാറിയർ ബാഡ്‌ജും സ്വീകരിക്കും.
സിനിമയുടെ ആവശ്യത്തിനായി ചിത്രാഞ്ജലി സ്റ്റുഡിയോയിൽ തയാറാക്കിയ ശബരിമലയുടെ സെറ്റിൽ, പതിനെട്ടാം പടിക്കു മുന്നിൽ വെച്ച് നടക്കുന്ന പരിപാടിയിൽ സംസ്ഥാന പോലീസ് മേധാവിതലത്തിലെ ഉദ്യോഗസ്ഥരും പങ്കെടുക്കും.”ലഹരിയില്ലാത്ത സിനിമാ സെറ്റ്” എന്ന സന്ദേശമാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ സമൂഹത്തിന് മുന്നിൽ ഉയർത്തുന്നത്. സമൂഹത്തെ ശക്തമായി സ്വാധീനിക്കാൻ കഴിയുന്ന മാധ്യമമാണ് സിനിമ.
അതുകൊണ്ടുതന്നെ ലഹരിവിരുദ്ധ ബോധവത്കരണത്തിൽ സിനിമാ മേഖലയുടെ പങ്കാളിത്തം വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കും.ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി വിവിധ മേഖലകളിൽ നിന്നുള്ള ജനപങ്കാളിത്തം വിപുലപ്പെടുത്തുന്നതിനുള്ള ആഭ്യന്തര വകുപ്പിന്റെ ശ്രമങ്ങൾക്ക് പുതിയ ഊർജം പകരുന്നതാണ് ഈ മാതൃകാപരമായ നീക്കം. ഒരു സിനിമാ സെറ്റിലെ മുഴുവൻ അംഗങ്ങളും ഒരുമിച്ച് തൂഫാൻ വാറിയേഴ്‌സായി പ്രതിജ്ഞ ചെയ്യുന്നത് സംസ്ഥാനത്തിന്റെ ലഹരിവിരുദ്ധ പോരാട്ടത്തിന് പുതിയ പ്രചോദനമാകും.



