പാർലമെന്റിന് പ്രത്യേക സിറ്റിങ്? അടുത്ത മാസം മൂന്നാം വാരം; വനിതാ സംവരണവും മണ്ഡല പുനർനിർണയവും അജണ്ടയിൽ

പാർലമെന്റിന്റെ പ്രത്യേക സിറ്റിങ് അടുത്ത മാസം മൂന്നാം വാരത്തിൽ വിളിച്ചുകൂട്ടാൻ ആലോചിക്കുന്നതായി റിപ്പോർട്ട്. വനിതാ സംവരണവും മണ്ഡല പുനർനിർണയവും മാത്രം പ്രധാന അജണ്ടയാക്കി പ്രത്യേക സിറ്റിങ് നടത്താനാണ് സർക്കാരിന്റെ നീക്കം.
നിലവിലെ വർഷകാല സമ്മേളനം ഇതുവരെ ഔദ്യോഗികമായി അവസാനിപ്പിച്ചിട്ടില്ലാത്തതും സഭ പ്രൊറോഗ് ചെയ്യാത്തതും ഈ പ്രത്യേക സമ്മേളനത്തിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമാണെന്ന് നേരത്തെ തന്നെ കോൺഗ്രസ് ആരോപിച്ചിരുന്നു. വിഷയത്തിൽ സർവകക്ഷി യോഗം വിളിച്ച് ആലോചിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രിക്ക് കത്തുമയച്ചിട്ടുണ്ട്.
ബ്രിക്സ് ഉച്ചകോടിക്ക് ശേഷമായിരിക്കും പ്രത്യേക സിറ്റിങ് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകുക. നിർണായക ബില്ലുകൾ പാസാക്കുന്നതിന് മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണെന്നിരിക്കെ, ഡിഎംകെയും ശരദ് പവാറിന്റെ എൻസിപിയും ഉൾപ്പെടെയുള്ള കക്ഷികളുടെ പിന്തുണ ഉറപ്പാക്കിയ ശേഷമേ സർക്കാർ മുന്നോട്ടുപോകൂ എന്നാണ് സൂചന. പ്രതിപക്ഷത്തിന്റെ എതിർപ്പുകളും ആവശ്യങ്ങളും കൂടി പരിഗണിച്ചായിരിക്കും പാർലമെന്റിന്റെ ഈ പ്രത്യേക സമ്മേളനത്തിന്റെ തിയതിയും കാര്യപരിപാടികളും ഔദ്യോഗികമായി പ്രഖ്യാപിക്കുക.



