ഏഷ്യൻ ഗെയിംസിൽ വെള്ളിത്തിളക്കം; ‘വിദർശയെന്ന് കേരളത്തിന്റെ സ്വത്ത്’ എന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗിൽ വെള്ളി മെഡൽ നേടിയ കോഴിക്കോട് തിരുവമ്പാടി സ്വദേശിനി വിദർശ കെ വിനോദിനെ മുഖ്യമന്ത്രി വിഡി സതീശൻ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. തങ്ങൾക്കെല്ലാവർക്കും വിദർശയെക്കുറിച്ച് ആലോചിച്ച് അഭിമാനമുണ്ടെന്നും മുഖ്യമന്ത്രി വീഡിയോ കോളിൽ പറഞ്ഞു. താരത്തെ അഭിനന്ദിക്കുന്ന വീഡിയോയും മുഖ്യമന്ത്രി ഫേസ്ബുക്ക് പേജിൽ പങ്കുവച്ചിട്ടുണ്ട്.
ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ വെള്ളി മെഡൽ നേടി ചരിത്രം കുറിച്ച കോഴിക്കോട് തിരുവമ്പാടി സ്വദേശി വിദർശ കെ വിനോദിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ മെഡൽ കരസ്ഥമാക്കുന്ന ആദ്യ മലയാളി എന്ന അപൂർവ നേട്ടമാണ് വിദർശ സ്വന്തമാക്കിയത്. തന്റെ കന്നി ഏഷ്യൻ ഗെയിംസിൽ തന്നെ ഈ വൻ നേട്ടം രാജ്യത്തിന് സമ്മാനിക്കാൻ ഈ യുവപ്രതിഭയ്ക്ക് സാധിച്ചു.
കഠിനാധ്വാനവും നിശ്ചയദാർഢ്യവും കൊണ്ട് രാജ്യത്തിന്റെ അഭിമാനം വാനോളമുയർത്തിയ വിദർശയ്ക്ക് ഭാവിയിലും ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. വിദർശ കേരളത്തിന്റെ സ്വത്താണ്. സംസ്ഥാനത്തിന്റെ എല്ലാം പിന്തുണയും സഹായവും വിദർശയ്ക്ക് ഉണ്ടാകും’ – മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.കായിക മന്ത്രി ഒ ജെ ജനീഷും വിദർശയെ വിളിച്ച് അഭിനന്ദനം അറിയിച്ചിട്ടുണ്ട്. വിദർശയുടെ തിരുവമ്പാടിയിലെ വീട്ടിൽ ഇന്ന് കൃഷിവകുപ്പ് മന്ത്രി ടി സിദ്ദിഖ് സന്ദർശിക്കും.
10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിലാണ് വിദർശ അടങ്ങുന്ന മൂന്നംഗ സംഘം വെള്ളി മെഡൽ നേടിയത്. ഇതോടെ ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗിൽ മെഡൽ നേടുന്ന ആദ്യ മലയാളി വനിതയെന്ന ചരിത്രനേട്ടവും വിദർശ സ്വന്തമാക്കി. തന്റെ ആദ്യ ഏഷ്യൻ ഗെയിംസിൽ തന്നെ ഈ ചരിത്ര നേട്ടം കൈവരിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് വിദർശ പ്രതികരിച്ചു. വിവാഹം കഴിഞ്ഞ് ഒന്നരവർഷമായെന്നും പരിശീലന തിരക്കുകൾ കാരണം 40 ദിവസം പോലും ഭർത്താവുമായി ഒരുമിച്ചിരിക്കാൻ കഴിയാത്ത സാഹചര്യമായിരുന്നെന്നും ഭർത്താവാണ് പൂർണ പിന്തുണ നൽകിയതെന്നും താരം പറഞ്ഞു. ഏഷ്യൻ ഗെയിംസിന് മുൻപ് തന്നെ മെഡൽ ജേതാക്കൾക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പാരിതോഷികങ്ങൾ മത്സരങ്ങളിൽ വലിയ രീതിയിൽ സ്വാധീനിച്ചതായും വിദർശ വ്യക്തമാക്കി.



