‘ഞാൻ വ്യക്തിപരമായി മുന്നോട്ടുവന്ന സ്പോൺസറല്ല’; എല്ലാം എൽഡിഎഫ് സർക്കാറിന്റെ പദ്ധതിയെന്ന് വിശദീകരണം

തിരുവനന്തപുരം: കേരളത്തിലേക്ക് ഫുട്ബോൾ ഇതിഹാസം മെസിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കൊണ്ടുവരാനുള്ള പദ്ധതി എൽഡിഎഫ് സർക്കാരിന്റേതായിരുന്നുവെന്ന് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി ഉടമ ആന്റോ അഗസ്റ്റിൻ. കാഞ്ഞങ്ങാട് ഇന്റലിജൻസ് ഓഫീസർ കെ കെ സജിനിക്ക് ആന്റോ അഗസ്റ്റിൻ കഴിഞ്ഞ ഓഗസ്റ്റ് മൂന്നിന് നൽകിയ മൊഴി അടുത്തിടെ ഒരു മാദ്ധ്യമം പുറത്തുവിട്ടിരുന്നു. ഇത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്കാണ് ഇപ്പോൾ വഴിവച്ചിരിക്കുന്നത്. മെസിയെ കേരളത്തിലെത്തിക്കുന്നത് പിണറായി വിജയൻ സർക്കാരിന്റെ പദ്ധതിയായിരുന്നുവെന്നും താൻ വ്യക്തിഗതമായി മുന്നോട്ടുവന്ന സ്പോൺസറല്ലെന്നുമാണ് ആന്റോ നൽകിയ മൊഴി.
പദ്ധതി ആലോചിച്ചപ്പോൾ ആദ്യം സർക്കാർ സമീപിച്ചത് ഗോൾഡ് മർച്ചന്റ് അസോസിയേഷനെയാണ്. എന്നാൽ അവർക്ക് ആവശ്യമായ പണം കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്നാണ് റിപ്പോർട്ടർ കമ്പനിയെ സമീപിക്കുന്നത്. അർജന്റീന ഫുട്ബോൾ ടീം കേരളത്തിൽ രണ്ട് കളികൾ നടത്താൻ തീരുമാനിച്ചിരിക്കുന്നുവെന്ന് സർക്കാർ അറിയിച്ചു. അത് സ്പോൺസർ ചെയ്യണം. അങ്ങനെ ഞങ്ങൾ പണം നൽകാൻ തീരുമാനിച്ചു’- ആന്റോയുടെ മൊഴിയിൽ വ്യക്തമാക്കുന്നു.
അതേസമയം, മെസിയെ കേരളത്തിലെത്തിക്കാമെന്ന് പറഞ്ഞ് നടത്തിയ ഇടപാടിൽ നികുതി ഈടാക്കുന്നത് തടയാൻ മന്ത്രിമാരുടെ ഓഫീസിൽ നിന്ന് അടക്കം ഇടപെടലുണ്ടെന്ന് എസ്ഐടിക്ക് മൊഴി ലഭിച്ചു. മന്ത്രി അബ്ദുറഹിമാന്റെ ഗൺമാന്റെ ഫോണിൽ നിന്ന് ജി.എസ്.ടി.ഉദ്യോഗസ്ഥർക്ക് ഇതിനായി ഫോൺ കോളുകൾ വന്നിട്ടുണ്ട്. ധനവകുപ്പ് ഓഫീസിൽ നിന്ന് ഇടപെടലുണ്ടായിട്ടുണ്ട്. ഇക്കാര്യത്തിൽ ആരുടെ താൽപര്യമാണ് പ്രവർത്തിച്ചതെന്നാണ് എസ്.ഐ.ടി. അന്വേഷിക്കുന്നത്. മുൻ കായിക മന്ത്രി അബ്ദുറഹിമാനിൽ നിന്ന് മൊഴിയെടുക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.



