ഉപപ്രധാനമന്ത്രി പദവി വേണമെന്ന് ജെഡിയു; നിതീഷിന് ഡൽഹിയിൽ സമ്മർദ്ദം

കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ഉടനുണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടെ എൻഡിഎയിൽ സമ്മർദ്ദം ശക്തമാക്കി ജെഡിയു. മുതിർന്ന നേതാവായ നിതീഷ് കുമാറിനെ രാജ്യത്തിന്റെ ഉപപ്രധാനമന്ത്രിയായി നിയമിക്കണമെന്ന ആവശ്യവുമായി ജെഡിയു എംഎൽഎ പങ്കജ് മിശ്ര രംഗത്തെത്തി.
കേന്ദ്രമന്ത്രിയായും ഇരുപത് വർഷത്തോളം ബിഹാർ മുഖ്യമന്ത്രിയായും മികച്ച ഭരണപരിചയമുള്ള നിതീഷ് കുമാർ നിലവിൽ അവശേഷിക്കുന്ന ഏറ്റവും വലിയ സോഷ്യലിസ്റ്റ് നേതാവാണെന്നും അദ്ദേഹത്തിന് ഈ പദവി നൽകിയാൽ ബിഹാറിലെ ജനങ്ങൾ വലിയ സന്തോഷത്തിലാകുമെന്നും എംഎൽഎ വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് നിലവിൽ രാജ്യസഭാംഗമായി തുടരുന്ന അദ്ദേഹത്തിന് ദേശീയ തലത്തിൽ അർഹിക്കുന്ന പരിഗണന നൽകണമെന്നാണ് പാർട്ടിയുടെ മുഖ്യ ആവശ്യം.
ശ്രദ്ധേയമായ കാര്യം, ഇതേ ആവശ്യവുമായി ആർജെഡിയും നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു എന്നതാണ്. നിതീഷ് കുമാറിന് കേന്ദ്ര സർക്കാരിൽ നിർണായകമായ ഉത്തരവാദിത്തങ്ങൾ നൽകണമെന്ന് ആർജെഡി നേതാവ് മുകേഷ് റോഷൻ ആവശ്യപ്പെട്ടിരുന്നു.
കൃഷിയോ റെയിൽവേയോ പോലെയുള്ള സുപ്രധാന വകുപ്പുകളുടെ ചുമതല നൽകി അദ്ദേഹത്തെ ഉപപ്രധാനമന്ത്രിയാക്കണമെന്നാണ് ആർജെഡിയും നിർദ്ദേശിക്കുന്നത്. നരേന്ദ്ര മോദി സർക്കാരിന്റെ മന്ത്രിസഭാ വികസനവുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായി നടക്കുന്ന സാഹചര്യത്തിൽ, ബിഹാറിലെ ഇരു പാർട്ടികളും ഒരേ ആവശ്യമുന്നയിക്കുന്നത് ദേശീയ രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കുന്നത്.



