ഭാര്യയെ കൊന്ന് മൃതദേഹം ഫ്രിഡ്ജിൽ സൂക്ഷിച്ച യുവാവിന്റെ ഞെട്ടിക്കുന്ന ഉപദേശം

ദിസ്‌പൂർ: ഗുവാഹത്തിയിൽ ഭാര്യയെ കൊലപ്പെടുത്തിയശേഷം മൃതദേഹം വെട്ടിമുറിച്ച സംഭവത്തിൽ അറസ്റ്റിലായ യുവാവ് മാദ്ധ്യമങ്ങളോട് പറഞ്ഞത് ശ്രദ്ധനേടുന്നു. ഗുവാഹത്തിയിലെ അപ്പാർട്ട്മെന്റിൽ ഇരുപത്തിയഞ്ചുകാരിയെ റിയ താലൂക്ദാർ ആണ് കൊല്ലപ്പെട്ടത്. താൻ ചെയ്ത തെറ്റ് ആരും ആവർത്തിക്കരുതെന്നാണ് കേസിലെ പ്രതിയായ രാമാനുജ് ഗോസ്വാമി മാദ്ധ്യമങ്ങളോട് പറഞ്ഞത്. വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെയായിരുന്നു പ്രതികരണം.
എന്റെ തെറ്റുകൾ സമ്മതിക്കുന്നു. എന്നെക്കുറിച്ച് ആളുകൾക്ക് മോശം കാര്യങ്ങൾ പറയാം. എന്നാൽ ഞാൻ ചെയ്തതുപോലെ ജീവിതത്തിൽ ഇത്തരമൊരു തെറ്റ് ആരും ചെയ്യരുതെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുകയാണ്’- എന്നായിരുന്നു രാമാനുജ് ഗോസ്വാമി പറഞ്ഞത്. അറസ്റ്റിലായ രാമാനുജിനെ കൊല നടന്ന ഫ്ളാറ്റിലെത്തിച്ച് കഴിഞ്ഞദിവസം തെളിവെടുപ്പ് നടത്തിയിരുന്നു.ഏതാനും മാസങ്ങൾക്ക് മുൻപായിരുന്നു റിയയുടെയും രാമാനുജിന്റെയും വിവാഹം.
കുറച്ച് ദിവസമായി ദമ്പതികളെ പുറത്ത് കാണാനില്ലെന്നും ഇരുവരുടെയും ഫോൺ സ്വിച്ച് ഓഫ് ആണെന്നും അയൽവാസികൾ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി അപ്പാർട്ട്മെന്റിന്റെ പൂട്ട് തകർത്ത് അകത്ത് പ്രവേശിച്ചപ്പോഴാണ് യുവതിയുടെ മൃതദേഹം വെട്ടിമുറിച്ച നിലയിൽ കണ്ടെത്തിയത്.
യുവതിയുടെ വിരലുകൾ പകുതിയോളം മുറിച്ച നിലയിലായിരുന്നു. മൃതദേഹം അഴുകിത്തുടങ്ങിയിരുന്നു. തല വേർപെട്ട നിലയിലായിരുന്നു മൃതദേഹം. തുടർന്ന് വീട്ടിൽ നടത്തിയ പരിശോധനയിൽ ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന പോളിത്തീൻ കവറിൽ നിന്ന് യുവതിയുടെ തല കണ്ടെത്തുകയായിരുന്നു. മൃതദേഹം കണ്ടെത്തിയ ദിവസം രാത്രിയോടെ രാമാനുജ് പൊലീസിൽ കീഴടങ്ങുകയായിരുന്നു.



