‘2018-ലെ പ്രളയത്തിൽ നിലവിളിച്ച ആളാണ് സജി ചെറിയാൻ’; രൂക്ഷ വിമർശനവുമായി ജി. സുധാകരൻ

ആലപ്പുഴ: തോട്ടപ്പള്ളി തുറമുഖവുമായി ബന്ധപ്പെട്ട വിവാദത്തിൽ മന്ത്രി സജി ചെറിയാനും മുൻ മന്ത്രി റെജി ചെറിയാനും രൂക്ഷ വിമർശനവുമായി മുൻ പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. 2018-ലെ പ്രളയകാലത്ത് നിലവിളിച്ച ആളാണ് സജി ചെറിയാനെന്നും, വിനോദസഞ്ചാരികളായ രാഷ്ട്രീയക്കാർ തോട്ടപ്പള്ളിയിൽ എത്തി പ്രശ്നങ്ങൾ സൃഷ്ടിക്കരുതെന്നും അദ്ദേഹം വിമർശിച്ചു.
തോട്ടപ്പള്ളിയിലെ സാഹചര്യം തൃപ്തികരമല്ലെങ്കിൽ ചെങ്ങന്നൂർ എം.എൽ.എയായ സജി ചെറിയാൻ നേരിട്ട് എത്തി പ്രശ്നങ്ങൾ പരിഹരിക്കണമെന്നും ജി. സുധാകരൻ പറഞ്ഞു. കുട്ടനാട്ടിലെ പുഴകളും തോടുകളും യഥാസമയം വൃത്തിയാക്കാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എ.സി. റോഡിലെ വെള്ളക്കെട്ട് വിഷയത്തിലും ജി. സുധാകരൻ അന്വേഷണം ആവശ്യപ്പെട്ടു. താൻ പൊതുമരാമത്ത് മന്ത്രിയായിരിക്കെ പദ്ധതിക്കായി അനുവദിച്ച 1,000 കോടി രൂപയിൽ നിന്ന് കഴിഞ്ഞ സർക്കാർ 350 കോടി രൂപ വെട്ടിക്കുറച്ചുവെന്നും, ആ തുക എന്തിനാണ് വകമാറ്റിയതെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എ.സി. റോഡിൽ ഇപ്പോൾ അനുഭവപ്പെടുന്ന വെള്ളക്കെട്ടിനും യാത്രാദുരിതത്തിനും പദ്ധതി ഫണ്ട് വെട്ടിക്കുറച്ചതാണ് പ്രധാന കാരണമെന്നും ജി. സുധാകരൻ ആരോപിച്ചു.



