പോലീസ് ആസ്ഥാനത്ത് അഴിച്ചുപണി; അജിത് കുമാറിന് തിരിച്ചടി, എസ്. ശ്രീജിത്തിന് നിർണായക ചുമതല

തിരുവനന്തപുരം: മുൻ ഇടത് സർക്കാരിന്റെ കാലത്ത് പോലീസ് ആസ്ഥാനത്ത് സർവ്വസ്വതന്ത്രനായി വിരാജിച്ച എം.ആർ. അജിത് കുമാറിന്റെ സർവീസ് ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് ആലപ്പുഴ ‘രക്ഷാപ്രവർത്തനം’ കേസ് അട്ടിമറിയിലൂടെ പുറത്തുവന്നിരിക്കുന്നത്. കേസ് ഡയറി തിരുത്താൻ ഉദ്യോഗസ്ഥരെ ഉപയോഗിച്ചെന്ന റിപ്പോർട്ട് ലഭിച്ച് മണിക്കൂറുകൾക്കകം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സസ്പെൻഷൻ ഉത്തരവിൽ ഒപ്പിട്ടതോടെ, നിതിൻ അഗർവാൾ പടിയിറങ്ങുമ്പോൾ കാത്തിരുന്ന ഡിജിപി സ്ഥാനക്കയറ്റവും അജിത് കുമാറിന് നഷ്ടമായി.
മുൻപ് ആർ.എസ്.എസ്. നേതാക്കളായ ദത്താത്രേയ ഹൊസബൊളെ, റാം മാധവ് എന്നിവരുമായി നടത്തിയ രഹസ്യ കൂടിക്കാഴ്ചയും തൃശൂർ പൂരം കലക്കൽ ആരോപണങ്ങളും ഉയർന്നപ്പോഴും സംരക്ഷണം ലഭിച്ചിരുന്ന അജിത് കുമാറിന്, ഭരണം മാറുകയും അന്വേഷണ റിപ്പോർട്ട് പുറത്തുവരികയും ചെയ്തതോടെ പിടിവള്ളികൾ ഇല്ലാതായി. എഡിജിപിയെ സസ്പെൻഡ് ചെയ്തതോടെ അടുത്ത ഡിജിപി റാങ്കിലേക്ക് ജനപ്രിയ ഉദ്യോഗസ്ഥനായ എസ്. ശ്രീജിത്ത് എത്തുമെന്ന് ഉറപ്പായി.
1996 ബാച്ച് ഉദ്യോഗസ്ഥനായ എസ്. ശ്രീജിത്ത് ക്ലീൻ ഇമേജും മികച്ച അന്വേഷണ മികവും കൊണ്ട് ശ്രദ്ധേയനായ ഐ.പി.എസ്. ഓഫീസറാണ്. പ്രമാദമായ കേസുകൾ തെളിയിച്ച മികവിന് രാഷ്ട്രപതിയുടെ മെഡൽ നേടിയ അദ്ദേഹം, സാംസ്കാരിക-പൊതുമണ്ഡലങ്ങളിലെ സജീവ സാന്നിധ്യം കൊണ്ടും സേനയ്ക്കുള്ളിൽ വലിയ സ്വീകാര്യതയുള്ള ആളാണ്. ഒടുവിൽ, അധികാരദുർവിനിയോഗത്തിന്റെ പേരിൽ ഒരു ഉദ്യോഗസ്ഥൻ സസ്പെൻഷനിലേക്ക് വീഴുമ്പോൾ, സേവന മികവുകൊണ്ട് മറ്റൊരു ഉദ്യോഗസ്ഥൻ പോലീസ് സേനയുടെ അമരത്തേക്ക് ഉയർത്തപ്പെടുന്ന അപൂർവ്വമായ കാഴ്ചയ്ക്കാണ് ആഭ്യന്തര വകുപ്പ് സാക്ഷ്യം വഹിക്കുന്നത്



