കോട്ടയത്ത് മഴക്കെടുതി! മരിച്ചവരുടെ കുടുംബങ്ങൾക്ക് അടിയന്തര ധനസഹായം, കൺട്രോൾ റൂം തുറക്കും

കോട്ടയം: കനത്ത മഴയിലും ഉരുൾപൊട്ടലിലും കനത്ത നാശനഷ്ടങ്ങളുണ്ടായ ഈരാറ്റുപേട്ട, പൂഞ്ഞാർ മേഖലകളിൽ അടിയന്തര ദുരന്തനിവാരണ ആശ്വാസ നടപടികൾ കൈക്കൊള്ളാൻ തീരുമാനം. മന്ത്രി മോൻസ് ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് പ്രധാന തീരുമാനങ്ങൾ എടുത്തത്. പൂഞ്ഞാർ തെക്കേക്കരയിലുണ്ടായ ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവരുടെ കുടുംബങ്ങൾക്ക് അടിയന്തര സാമ്പത്തിക സഹായവും സർക്കാർ സംരക്ഷണവും ഉറപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു. വരും മന്ത്രിസഭാ യോഗത്തിൽ ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും.
ദുരന്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്ക് അർഹമായ നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. മുൻ വർഷങ്ങളിൽ കുടിശ്ശികയുള്ള നഷ്ടപരിഹാരത്തുകയും അടിയന്തരമായി വിതരണം ചെയ്യും. അപകടസാധ്യതയുള്ള മേഖലകളിൽ താമസിക്കുന്നവരെ അടിയന്തരമായി ക്യാമ്പുകളിലേക്ക് മാറ്റും. ക്യാമ്പുകളിൽ സൗജന്യ ഭക്ഷണവും കുടിവെള്ളവും തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പുവരുത്തണം. ദുരിതബാധിതർക്ക് സൗജന്യ റേഷൻ നൽകുന്ന കാര്യവും സർക്കാരിന്റെ പരിഗണനയിലാണ്. ഈരാറ്റുപേട്ടയിൽ കൺട്രോൾ റൂം തുറക്കാൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി.
ദുരിതബാധിതരായ കർഷകരുടെയും വ്യാപാരികളുടെയും ബാങ്ക് വായ്പകൾക്ക് 6 മാസത്തെ മോറട്ടോറിയം പ്രഖ്യാപിക്കണമെന്നും, എമർജൻസി ഡിസാസ്റ്റർ മാനേജ്മെന്റ് ടീം രൂപീകരിക്കണമെന്നും ആന്റോ ആന്റണി എം.പി ആവശ്യപ്പെട്ടു. തടസ്സപ്പെട്ട വൈദ്യുതി വിതരണം എത്രയും വേഗം പുനഃസ്ഥാപിക്കാൻ എം.ജെ. സെബാസ്റ്റ്യൻ എം. എൽ. എ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. അധികൃതർ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ ജനങ്ങൾ കൃത്യമായി പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



