‘നാട്ടിൽ തിരിച്ചെത്തിയപ്പോൾ മനസുനിറഞ്ഞു’; സുരേഷ് ഗോപിക്കും ഇന്ത്യൻ എംബസിക്കും നന്ദിയുമായി പ്രവാസി!

അഫ്ഗാനിസ്ഥാനിൽ താലിബാൻ തടഞ്ഞുവച്ചതിന് ശേഷം ട്രാവൽ വ്ളോഗറായ മലയാളി യുവതി അരുണിമ കേരളത്തിൽ തിരിച്ചെത്തി. കാബൂളിൽ നിന്ന് ഡൽഹി വഴിയാണ് അരുണിമ നാട്ടിലെത്തിയത്. യാത്രയിലെ ദുരനുഭവങ്ങളും സഹായം നൽകിയവർക്ക് നന്ദി അറിയിച്ചുകൊണ്ടും അരുണിമ സോഷ്യൽ മീഡിയയിൽ തന്റെ അനുഭവങ്ങൾ പങ്കുവച്ചു. ഇന്ത്യൻ എംബസിയുടെയും കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെയും സഹായത്തിനും അരുണിമ പ്രത്യേകം നന്ദി അറിയിച്ചു. ബാമിയനിൽ നിന്ന് കാബൂളിലേക്കുള്ള യാത്രയിലുടനീളം ഇന്ത്യൻ എംബസിയുടെ പിന്തുണയും ഇടപെടലും ഉണ്ടായിരുന്നുവെന്നും അരുണിമ സോഷ്യൽ മീഡിയ പോസ്റ്റിൽ വ്യക്തമാക്കി.
അരുണിമയുടെ വാക്കുകൾ’ ആദ്യമായി എനിക്ക് നന്ദി പറയാനുള്ളത് ഇന്ത്യൻ എംബസിയോടും ബഹുമാനപ്പെട്ട ശ്രീ സുരേഷ് ഗോപിയോടുമാണ്. ഞാൻ വളരെ മോശമായൊരു സാഹചര്യത്തിലൂടെയാണ് കടന്നുപോയിരുന്നത്. ഇന്ത്യൻ എംബസിയും ശ്രീ സുരേഷ് ഗോപിയും എന്റെ ഫാദറിനെ വിളിച്ച് സംസാരിക്കുകയും, പിന്നീട് എന്നെ വിളിച്ച് എല്ലാ സൗകര്യങ്ങളും ഒരുക്കിത്തരുകയും ചെയ്തു. ബമിയൻ പ്രൊവിൻസിലെ ഗവൺമെന്റ് ഒഫീഷ്യൽസ് എന്റെ ഹോട്ടലിലെത്തി എന്റെ സുരക്ഷ ഉറപ്പാക്കി. അവിടെ നിന്ന് സർക്കാർ വാഹനത്തിൽ സുരക്ഷിതമായി കാബൂളിലെത്തിച്ച് ഇന്ത്യൻ എംബസിയെ ഏൽപ്പിച്ചു. കാബൂളിൽ എത്തിയപ്പോൾ എംബസിയിലെ ഡ്രൈവർ എന്നെ പിക്ക് ചെയ്ത് ഹോട്ടലിൽ എത്തിച്ചു.രാത്രി വളരെ വൈകിയാണ് അവിടെ എത്തിയത്. രാവിലെ തന്നെ എംബസി എനിക്ക് ഇന്ത്യയിലേക്കുള്ള ഫ്‌ളൈറ്റ് ഒരുക്കിയിരുന്നു. എയർപോർട്ടിലെത്തിയപ്പോൾ വീണ്ടും വലിയൊരു അനുഭവം.
ഇലക്ട്രിസിറ്റി ഇല്ല, ഫ്‌ളൈറ്റ് ഡിലേ, പിന്നീട് മണിക്കൂറുകളോളം എന്താണ് സംഭവിക്കുന്നതെന്ന് ഒരു വിവരവുമില്ല. ഒരുപാട് ഫ്‌ളൈറ്റുകൾ ക്യാൻസൽ ആയിക്കൊണ്ടിരുന്നതിനാൽ ഞാൻ ശരിക്കും ഭയന്നു.ഒടുവിൽ ഉച്ചയ്ക്ക് ഒരു മണിയോടെ ബോർഡിംഗ് തുടങ്ങി. ഫ്‌ളൈറ്റിൽ ഞാൻ മാത്രമായിരുന്നു ഒരു പെൺകുട്ടി. ഏകദേശം 25ഓളം പാസഞ്ചേഴ്സും, എയർഹോസ്റ്റസും പൈലറ്റും ഉൾപ്പെടെ ബാക്കിയുള്ളവരെല്ലാം പുരുഷന്മാർ.
അങ്ങനെ ഒടുവിൽ ഡൽഹിയിൽ എത്തി, അവിടെ നിന്ന് ഫ്‌ളൈറ്റ് മാറ്റി ബുക്ക് ചെയ്ത് കൊച്ചിയിലെത്തി. വീട്ടിലെത്തിയ ആ നിമിഷം… യാത്രയിൽ ഇങ്ങനെ ഓരോ സംഭവങ്ങൾ നടക്കുമ്പോഴാണ് സ്വന്തം നാടിന്റെ വില ശരിക്കും മനസിലാകുന്നത്. എത്ര ദൂരേക്ക് പോയാലും, ഒടുവിൽ സ്വന്തം നാട്ടിൽ തിരിച്ചെത്തുമ്പോൾ കിട്ടുന്ന സമാധാനം… അത് വേറെ തന്നെയാണ്’.- അരുണിമ കൂട്ടിച്ചേർത്തു.



