വനിതാ സംവരണ ഭേദഗതി ബിൽ ലോക്‌സഭയിൽ പരാജയപ്പെട്ടതിനെ ജനാധിപത്യത്തിന്റെ വിജയം എന്ന്; പ്രിയങ്ക ഗാന്ധി

വനിതാ സംവരണ ഭേദഗതി ബിൽ ലോക്‌സഭയിൽ പരാജയപ്പെട്ടതിനെ ജനാധിപത്യത്തിന്റെ വിജയം എന്ന് വിശേഷിപ്പിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഭരണഘടനയെയും ഫെഡറൽ സംവിധാനത്തെയും തകർക്കാനുള്ള ബിജെപിയുടെ നീക്കങ്ങൾക്കേറ്റ തിരിച്ചടിയാണ് ഇതെന്നും ഏപ്രിൽ 17 എൻഡിഎ സർക്കാരിനെ സംബന്ധിച്ച് കറുത്ത ദിനമാണെന്നും അവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വനിതാ സംവരണത്തിന്റെ പേരിൽ ബിജെപി രാഷ്ട്രീയം കളിക്കുകയാണ്. ബില്ലിന്റെ വിവരങ്ങൾ ഒരു ദിവസം മുൻപ് മാത്രമാണ് നൽകിയത്. ഇത് സ്ത്രീകളെ സഹായിക്കാനല്ല, മറിച്ച് മണ്ഡല പുനർനിർണ്ണയം നടത്തി അധികാരം നിലനിർത്താനുള്ള തന്ത്രമായിരുന്നു. ബിജെപിയെ വിശ്വസിക്കാൻ കഴിയില്ലെന്ന് രാജ്യത്തെ സ്ത്രീകൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. ബിജെപി പറയുന്നത് ആരും വിശ്വസിക്കുന്നില്ലെന്നും രാജ്യം ഉണർന്നു കഴിഞ്ഞെന്നും അവർ ഓർമ്മിപ്പിച്ചു.
നിലവിലെ രീതിയിലുള്ള വനിതാ സംവരണം ഉടൻ നടപ്പിലാക്കണമെന്നാണ് ഇന്ത്യ സഖ്യത്തിലെ എല്ലാ പാർട്ടികളും ആവശ്യപ്പെടുന്നത്. പ്രതിപക്ഷം എന്നും സ്ത്രീകൾക്കൊപ്പമാണെന്നും പ്രിയങ്ക വ്യക്തമാക്കി. പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ച് ധൃതിപിടിച്ച് ബിൽ കൊണ്ടുവന്ന ബിജെപി നീക്കം പരാജയപ്പെട്ടത് ഭരണഘടനയുടെയും പ്രതിപക്ഷ ഐക്യത്തിന്റെയും വിജയമാണെന്നും അവർ കൂട്ടിച്ചേർത്തു.



