തമിഴ്‌നാട്ടിൽ വീണ്ടും ആവേശം വിതറാൻ ഇന്ന് പ്രധാനമന്ത്രിയുടെ വമ്പൻ റോഡ് ഷോ

തമിഴ്നാട്ടിൽ വീണ്ടും ആവേശം വിതറാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നാഗർകോവിലിലെത്തും. വൈകുന്നേരം 4:15-ന് നാഗർകോവിൽ ഹെലിപ്പാഡിൽ വിമാനമിറങ്ങുന്ന പ്രധാനമന്ത്രി വെപ്പമൂഡ് വരെ ആദ്യഘട്ട റോഡ് ഷോ നടത്തും. തുടർന്ന് 4:30 മുതൽ 5:30 വരെ വെപ്പമൂഡ് മുതൽ വടച്ചേരി വരെയുള്ള പാതയിൽ വമ്പിച്ച ജനപിന്തുണയോടെയുള്ള രണ്ടാം ഘട്ട പര്യടനവും നടക്കും. ബിജെപിയുടെ ദക്ഷിണേന്ത്യൻ കരുത്ത് വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രിയുടെ ഈ സന്ദർശനം. മോദിയുടെ വരവിനെത്തുടർന്ന് നാഗർകോവിലിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
അതേസമയം തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടന പത്രിക കേന്ദ്രമന്ത്രി ജെ.പി. നദ്ദ പുറത്തിറക്കി. ‘താമരൈ വാക്കുരുതി’ എന്ന് പേരിട്ടിരിക്കുന്ന പത്രികയിൽ വൻ ജനപ്രിയ വാഗ്ദാനങ്ങളാണ് ബിജെപി മുന്നോട്ടുവെക്കുന്നത്.
റേഷൻ കാർഡ് ഉടമകളായ സ്ത്രീകൾക്ക് പ്രതിമാസം 2,000 രൂപ, വർഷത്തിൽ മൂന്ന് സൗജന്യ പാചകവാതക സിലിണ്ടറുകൾ, കർഷകർക്ക് പ്രതിവർഷം 9,000 രൂപ ധനസഹായം എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. കൂടാതെ സ്ത്രീകളുടെ സ്വയം സഹായ സംഘങ്ങൾക്ക് 50 ലക്ഷം രൂപ വരെ പലിശരഹിത വായ്പയും കുറ്റകൃത്യങ്ങളില്ലാത്ത സുരക്ഷിത സംസ്ഥാനവും ബിജെപി വാഗ്ദാനം ചെയ്യുന്നു. ആരോഗ്യ മേഖലയിൽ സമഗ്രമായ മാറ്റം കൊണ്ടുവരുമെന്നും ബിജെപി പത്രികയിൽ വ്യക്തമാക്കുന്നു.
തമിഴ്നാട്ടിൽ ബിജെപി വലിയ പ്രതീക്ഷ വെച്ചുപുലർത്തുന്ന മണ്ഡലങ്ങളിലൊന്നായ കന്യാകുമാരിയിൽ പ്രധാനമന്ത്രിയുടെ സാന്നിധ്യം വോട്ടർമാർക്കിടയിൽ വലിയ ചലനമുണ്ടാക്കുമെന്നാണ് പാർട്ടി വിലയിരുത്തുന്നത്. പ്രധാനമന്ത്രിക്ക് പിന്നാലെ അടുത്ത ദിവസങ്ങളിൽ തന്നെ കോൺഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയും തമിഴ്‌നാട്ടിൽ പ്രചാരണത്തിനെത്തുന്നുണ്ട്. ഇതോടെ വരും ദിവസങ്ങളിൽ തമിഴ്‌നാട് രാഷ്ട്രീയം ദേശീയ നേതാക്കളുടെ സാന്നിധ്യം കൊണ്ട് കൂടുതൽ സജീവമാകും.



