തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയ ചലനം; വിജയുടെ നീക്കത്തിന് ഇടതുപാർട്ടികളുടെ നോ

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി അധികാരം പിടിച്ചെടുത്ത വിജയുടെ തമിഴക വെട്രി കഴകം പുതിയ രാഷ്ട്രീയ വെല്ലുവിളികളെ നേരിടുന്നു. കോൺഗ്രസ്, വിസികെ, ഇടതുപാർട്ടികൾ എന്നിവരുടെ പിന്തുണയോടെ അധികാരത്തിലേറിയ വിജയ്, നിലവിൽ ഈ കക്ഷികളുമായുള്ള സഖ്യം ഭദ്രമാക്കാനുള്ള ശ്രമത്തിലാണ്. എന്നാൽ, സഖ്യത്തിന്റെ ഭാവി സംബന്ധിച്ചുള്ള നിർണ്ണായക ചർച്ചകളിൽ നിന്ന് ഇടതുപാർട്ടികൾ വിട്ടുനിൽക്കാൻ തീരുമാനിച്ചത് വിജയ്ക്ക് തിരിച്ചടിയായിരിക്കുകയാണ്.
തെരഞ്ഞെടുപ്പിൽ വിജയിയെ അധികാരത്തിലേറ്റാൻ സഹായിച്ച പാർട്ടികൾക്ക് നന്ദി അറിയിക്കുന്നതിനും, ഭാവി സഖ്യരൂപീകരണത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനുമായി ഈസ്റ്റ് കോസ്റ്റ് റോഡിലെ ഒരു ആഡംബര റിസോർട്ടിൽ ഇന്ന് വൈകീട്ട് 4 മണിക്ക് വിജയ് പ്രത്യേക യോഗം വിളിച്ചിരുന്നു. എന്നാൽ, ഈ നിർണ്ണായക സഖ്യയോഗത്തിൽ പങ്കെടുക്കില്ലെന്ന് ഇടതുപാർട്ടി നേതൃത്വം വിജയെ ഔദ്യോഗികമായി അറിയിച്ചു.
അതേസമയം, പൂർണ്ണമായും ചർച്ചകളിൽ നിന്ന് വിട്ടുനിൽക്കാൻ ഇടതുപക്ഷം ഉദ്ദേശിക്കുന്നില്ല. യോഗത്തിൽ പങ്കെടുക്കുന്നില്ലെങ്കിലും, ഇന്ന് രാവിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി വിജയുമായി കൂടിക്കാഴ്ച നടത്താൻ പാർട്ടി നേതാക്കൾ തീരുമാനിച്ചിട്ടുണ്ട്. സഖ്യത്തിലെ ഭിന്നതകളും സർക്കാരിന്റെ തുടർനടപടികളുമായി ബന്ധപ്പെട്ട വിഷയങ്ങളും ഈ കൂടിക്കാഴ്ചയിൽ ചർച്ചയാകുമെന്നാണ് കരുതുന്നത്. രാഷ്ട്രീയ നീക്കങ്ങൾ അതീവ ശ്രദ്ധയോടെയാണ് തമിഴ്നാട് രാഷ്ട്രീയം ഇപ്പോൾ നോക്കിക്കാണുന്നത്.



