നേപ്പാൾ പ്രളയം: 32 മലയാളികളുടെ വിവരങ്ങൾ ലഭിച്ചു; 18 പേരുമായി ബന്ധപ്പെട്ടു, 14 പേരെക്കുറിച്ച് ആശങ്ക

തിരുവനന്തപുരം: മിന്നൽ പ്രളയമുണ്ടായപ്പോൾ നേപ്പാളിലുണ്ടായിരുന്ന 32 മലയാളികളുടെ വിവരങ്ങൾ ലഭിച്ചു. മുഖ്യമന്ത്രി വി ഡി സതീശന്റെ ഓഫീസിലേക്ക് ഇവരുടെ ബന്ധുക്കൾ ബന്ധപ്പെട്ടിട്ടുണ്ട്. ഇതിൽ 18 പേരുമായി സംസാരിക്കാനായി. 14 പേരുമായി ആശയവിനിമയം നടത്താൻ സാധിച്ചിട്ടില്ലെന്നാണ് വിവരം.
നോർക്ക വഴി 20 പേരുടെ വിവരവും ലഭിച്ചു. മേഖലയിൽ 48 മലയാളികൾ ഉണ്ടെന്നാണ് നിലവിലെ വിവരം. ഇവർ വിനോദ സഞ്ചാരികളും തീർത്ഥാടകരുമാണ്. ഇവരുടെ വിവരങ്ങൾ എംബസിക്ക് കൈമാറിയതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. നേപ്പാളിൽ വ്യാപക നാശം വിതച്ച മിന്നൽ പ്രളയത്തിന് പിന്നാലെ സംസ്ഥാന സർക്കാർ ഹെൽപ്പ്ലൈൻ നമ്പർ പുറത്തുവിട്ടിരുന്നു. ഈ നമ്പറുകൾ മുഖേനയാണ് നേപ്പാളിലുള്ളവരുടെ ബന്ധുക്കൾ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടത്.ആശയവിനിമയം നടത്തിയ പലരും ദുരന്തമേഖലയിലാണെങ്കിലും മറ്റ് പ്രശ്നങ്ങൾ ഇല്ലെന്നാണ് അറിയിച്ചിരിക്കുന്നത്.
അതേസമയം, നേപ്പാളിലുണ്ടായ പ്രളയ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 160 ആയി. ഇനിയും മരണസംഖ്യ ഉയരാൻ സാദ്ധ്യതയുണ്ട്. ചെളിയിൽ കുടുങ്ങിക്കിടക്കുന്ന മൃതദേഹങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ.നേപ്പാൾ സൈന്യത്തിന്റെ നേതൃത്വത്തിൽ ദുരന്തബാധിതപ്രദേശങ്ങളിൽ അടിയന്തര രക്ഷാപ്രവർത്തനം നടക്കുന്നുണ്ട്. ഇന്നലെ രാവിലെ പ്രാദേശിക സമയം എട്ടരയോടെ ആണ് റസുവ ജില്ലയിലെ ഭോട്ടെ കോശി നദിയിൽ മിന്നൽ പ്രളയം ഉണ്ടായത്. ടിബറ്റൻ ഭാഗത്തുനിന്ന് ഉണ്ടായ കനത്ത വെള്ളപ്പാച്ചിലിൽ സാപ്പു ബസി, തിമൂരെ മേഖലകളിലെ ഗ്രാമങ്ങളും മാർക്കറ്റുകളും ഒലിച്ചുപോയി.



