കാമുകനുമായി അയൽവാസിയുടെ വിവാഹം ഉറപ്പിച്ചു; 21കാരിക്ക് നേരെ ആസിഡ് ആക്രമണം

ന്യൂഡൽഹി: അയൽവാസിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ 26കാരി അറസ്റ്റിൽ. ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ 21കാരിയെ ഗുരു തേജ് ബഹദൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹിയിലെ ഇന്ദിരാ വിഹാർ പ്രദേശത്ത് ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ഏപ്രിൽ 19നാണ് ആക്രമണത്തിനിരയായ യുവതിയുടെ വിവാഹം നടക്കേണ്ടിയിരുന്നത്.
ഇരയുടെ കുടുംബവുമായി വർഷങ്ങളായുള്ള ആത്മബന്ധമാണ് പ്രതിയായ യുവതിക്കുണ്ടായിരുന്നത്. ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെ പ്രതി ഇരയുടെ വീട്ടിലെത്തി കുടുംബാംഗങ്ങൾക്കൊപ്പം ഭക്ഷണം കഴിച്ചു. പിന്നീട് ഉച്ചയ്ക്ക് 12 മണിയോടെ വീണ്ടും എത്തിയ ഇവർ തനിക്ക് ഒരു കല്യാണത്തിന് പോകാനുണ്ടെന്നും കയ്യിൽ മെെലാഞ്ചി ഇട്ടുതരണമെന്നും ഇരയോട് ആവശ്യപ്പെട്ടു. മെെലാഞ്ചി ഇട്ടുകൊണ്ടിരിക്കുന്നതിനിടയിൽ തന്റെ ബാഗിൽ സൂക്ഷിച്ചിരുന്ന ദ്രാവകം യുവതിയുടെ മുഖത്തേക്ക് ഒഴിക്കുകയായിരുന്നു.’ഇനി നീ ഇത് കുടിക്കൂ’ എന്ന് വിളിച്ചുപറഞ്ഞാണ് പ്രതി ഇത് ചെയ്തതെന്ന് യുവതിയുടെ സഹോദരി പറഞ്ഞു.
ആസിഡ് ശരീരത്തിൽ വീണ ഉടൻ 21കാരിയുടെ വസ്ത്രങ്ങൾ കരിയുകയും ദേഹം പൊള്ളുകയും ചെയ്തു. നിലവിളിച്ചുകൊണ്ട് യുവതി പുറത്തേക്ക് ഓടി. പിന്നാലെ നാട്ടുകാർ പ്രതിയെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇരയായ പെൺകുട്ടിയുടെ പ്രതിശ്രുത വരനുമായി താൻ വർഷങ്ങളായി പ്രണയത്തിലായിരുന്നുവെന്നും അവരുടെ വിവാഹം നടക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നുമാണ് പ്രതി പൊലീസിന് നൽകിയ മൊഴി. പ്രതിശ്രുത വരനും പ്രതിയും തമ്മിൽ നിരന്തരം ഫോണിലൂടെ ബന്ധപ്പെട്ടിരുന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു.



