“ഇടുക്കിയിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസ്: പ്രതി സജിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു”

ഇടുക്കി: നെടുങ്കണ്ടത്ത് അമ്മയെയും മൂത്ത സഹോദരനെയും കൊന്ന് കുഴിച്ചുമൂടിയ കേസിൽ പ്രതിയായ സജി റിമാൻഡിൽ. 14 ദിവസത്തേക്കാണ് സജിയെ നെടുങ്കണ്ടം കോടതി റിമാൻഡ് ചെയ്‌തിരിക്കുന്നത്. മേയ് നാലാം തീയതിക്ക് ശേഷം പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. പച്ചടി സ്വദേശി മേരിക്കുട്ടിയെയും (70) മൂത്ത മകൾ റെജിയെയുമാണ് (48) സജി കൊലപ്പെടുത്തിയത്.
സ്വത്ത് തർക്കത്തിന്റെയും സജിയെ വിവാഹം കഴിക്കാൻ സമ്മതിക്കാത്തതിന്റെയും പേരിലായിരുന്നു കൊലപാതകം എന്നാണ് പ്രതിയുടെ മൊഴി. മേരിക്കുട്ടിയെയും റെജിയെയും കാണാനില്ലെന്ന് കാട്ടി മകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് രണ്ടാഴ്ചത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. പൂർണ്ണമായും അഴുകിയിരുന്നു.
അതേസമയം, മേരിക്കുട്ടിയുടെ ഭർത്താവിന്റെ തിരോധാനം വീണ്ടുമന്വേഷിക്കാൻ ഒരുങ്ങുകയാണ് പൊലീസ്. മേരിക്കുട്ടിയുടെ ഭർത്താവായ പാസ്റ്റർ മാത്യുവിനെ 2018 മേയ് ഒൻപത് മുതൽ കാണാതായിരുന്നു. അതിനുശേഷം രോഗാവസ്ഥയിലായ മേരിക്കുട്ടി മൂന്നുവർഷം മുമ്പ് പക്ഷാഘാതം വന്ന് കിടപ്പിലായി. മേരിക്കുട്ടിയും മക്കളായ റെജിയും സജിയും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. അവിവാഹിതരായ സഹോദരങ്ങൾ രണ്ടുപേരും മദ്യപിച്ച് വീട്ടിൽ പതിവായി വഴക്കിടാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. മേരിക്കുട്ടിയെ കാണാൻ മറ്റ് രണ്ട് പെൺമക്കളെ പോലും ഇവർ അനവദിച്ചിരുന്നില്ല.



