ബംഗാൾ രണ്ടാംഘട്ട വോട്ടെടുപ്പ്: ഉച്ചയോടെ 40% കടന്ന് പോളിംഗ്; പലയിടങ്ങളിലും സംഘർഷം”

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പില്‌ മികച്ച പോളിം​ഗ്. ​ഉച്ചവരെയുള്ള കണക്ക് പ്രകാരം 40 ശതമാനം പോളിം​ഗാണ് രേഖപ്പെടുത്തിയത്. 142 മണ്ഡലങ്ങളിലേക്കുള്ള പോളിം​ഗ് ആരംഭിച്ച് ആദ്യ രണ്ട് മണിക്കൂറിനുള്ളിൽ 3.21 കോടി വോട്ടർമാരിൽ 18.39 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയതായാണ് റിപ്പോർട്ട്.

ഏറ്റവും ഉയർന്ന പോളിം​ഗ് രേഖപ്പെടുത്തിയത് പുർബ ബർധമാൻ ജില്ലയിലാണ്. 20.86 ശതമാനമാണ് പോളിം​ഗ്. ഏപ്രിൽ 23-ന് നടന്ന ഒന്നാം ഘട്ടത്തിൽ വടക്കൻ ബംഗാളിലെ 152 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. അവിടെ രേഖപ്പെടുത്തിയ 93.17 ശതമാനം എന്ന റെക്കോർഡ് പോളിംഗ് ബിജെപിയ്‌ക്കും തൃണമൂലിനും വലിയ പ്രതീക്ഷയാണ് നൽകുന്നത്. രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന മേഖലകൾ കഴിഞ്ഞ 15 വർഷമായി തൃണമൂലിന്റെ ഉരുക്കുകോട്ടയാണ്.

അതേസമയം, വോട്ടെടുപ്പിനിടെ, ഒന്നിലധികം ജില്ലകളിൽ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വോട്ടർമാരെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചുവെന്ന് ആരോപിച്ച് നാദിയയിൽ ബിജെപി പോളിംഗ് ഏജന്റിനെ തൃണമൂൽ കോൺ​ഗ്രസ് പ്രവർത്തകർ ആക്രമിച്ചതായാണ് വിവരം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയ്യാൾ ആശുപത്രിയിൽ ചികിത്സയിലാണ്. തന്റെ വസതിയിൽ അതിക്രമിച്ച് കയറി മകൻ അബു ഫർഹാദ് സർദാറിനെ ചിലർ മർദിച്ചെന്ന ആരോപണവുമായി തൃണമൂൽ നേതാവ് കാദർ സർദാർ രംഗത്തുവന്നു.

സൗത്ത് 24 പർഗാനാസിലെ ഭംഗറിൽ ഐഎസ്എഫിന്റെയും തൃണമൂൽ കോൺഗ്രസിന്റെയും പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. ഭംഗർ ബ്ലോക്ക് II ലെ ബിജോയ്‌ഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കൊച്ച്പുകുർ പ്രദേശത്ത് തൃണമൂൽ പ്രവർത്തകർ ഐഎസ്എഫ് പ്രവർത്തകർക്ക് നേരെ ആക്രമണം അഴിച്ചുവിട്ടതായാണ് ആരോപണം.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മറവിൽ തൃണമൂൽ കോൺ​ഗ്രസ് പ്രവർത്തകർ പ്രദേശവാസികളെ സ്വാധീനിക്കാൻ ശ്രമിച്ചതായും പ്രതിപക്ഷ അംഗങ്ങളെ ഭീഷണിപ്പെടുത്തിയതായും ഐഎസ്എഫ് ആരോപിച്ചു. വടികളും മൂർച്ചയുള്ള ആയുധങ്ങളും ഉപയോഗിച്ചാണ് ഇരുവരും തമ്മിൽ ഏറ്റുമുട്ടിയത്. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണെന്ന് പാർട്ടി നേതാക്കൾ അറിയിച്ചു. അതേസമയം ശാന്തിപൂരിലെ ബിജെപി ക്യാമ്പ് ഓഫീസ് അക്രമികൾ തകർത്തതായും ആരോപണമുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *