കുംഭമേള താരത്തിന്റെ വിവാഹം; മദ്ധ്യപ്രദേശ് പൊലീസ് കേരളത്തിൽ

കൊച്ചി: വിവാദ വിവാഹത്തിൽ കുംഭമേള താരത്തിന്റെയും ഭർത്താവിന്റെയും മൊഴിയെടുക്കാനായി മദ്ധ്യപ്രദേശ് പൊലീസ് കൊച്ചിയിലെത്തി. ഇതിന് പിന്നാലെ തന്നെ മദ്ധ്യപ്രദേശിലേക്ക് കൊണ്ടുപോകുന്നത് തടയണമെന്ന് കാട്ടി പെൺകുട്ടി മുഖ്യമന്ത്രിക്കും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കും പരാതി നൽകി. തനിക്ക് 18 വയസായെന്നും പൊലീസ് സംരക്ഷണം വേണമെന്നും പെൺകുട്ടി ആവശ്യപ്പെട്ടിട്ടുണ്ട്.
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി എന്നുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് മദ്ധ്യപ്രദേശ് പൊലീസ് കേസെടുത്തിരിക്കുന്നത്. കുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ല എന്നതാണ് പൊലീസിന്റെ കണ്ടെത്തൽ. ഇതിന് പിന്നാലെ തന്റെ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പെൺകുട്ടിയുടെ ഭർത്താവ് കേരള ഹൈക്കോടതിയിൽ ഒരു ഹർജി നൽകിയിരുന്നു.ഇതിന് പിന്നാലെ ഈ മാസം 20 വരെ യുവാവിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിട്ടുണ്ട്.
ഇതിനിടെയാണ് പെൺകുട്ടിയുടെയും ഭർത്താവിന്റെയും മൊഴി രേഖപ്പെടുത്താനാണ് മദ്ധ്യപ്രദേശ് പൊലീസിലെ ഒരു എസ്‌ഐയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘം എത്തിയിരിക്കുന്നത്.മാർച്ച്11നായിരുന്നു ഇൻഡോർ സ്വദേശിയായ പെൺകുട്ടിയും കാമുകനും തമ്മിലുള്ള വിവാഹം നടന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, മന്ത്രി വി ശിവൻകുട്ടി, എ എ റഹീം എംപി തുടങ്ങിയവർ വിവാഹചടങ്ങിൽ പങ്കെടുത്തിരുന്നു.
വ്യത്യസ്ത മതവിഭാഗമായതിനാൽ വിവാഹത്തിന് വീട്ടുകാർ തടസംനിന്നതോടെയാണ് ഇരുവരും തമ്പാനൂർ പൊലീസ് സ്റ്റേഷനിലെത്തി വിവാഹം നടത്തണമെന്ന് ആവശ്യപ്പെട്ടത്. സിനിമയുടെ ഷൂട്ടിംഗിനായി കേരളത്തിലായിരുന്നതിനാൽ പൊലീസ് പെൺകുട്ടിയുടെ പിതാവിനെ വിളിച്ചുവരുത്തി. എന്നാൽ വിവാഹത്തിന് സമ്മതമല്ലെന്നാണ് പിതാവ് അറിയിച്ചത്. തുടർന്ന് പ്രായപൂർത്തിയായെന്ന തെളിവുകൾ കാണിച്ചതോടെയാണ് കേരള പൊലീസ് വിവാഹത്തിന് സഹായം ചെയ്തത്.



