ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്; മുന്‍കൂര്‍ ജാമ്യം തേടി ശ്രീനാഥ് ഭാസി ഹൈക്കോടതിയിൽ

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ മുന്‍കൂര്‍ ജാമ്യം തേടി നടന്‍ ശ്രീനാഥ് ഭാസി. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസ് വ്യാജവും കെട്ടിച്ചമച്ചതുമെന്നാണ് ശ്രീനാഥ് ഭാസി പറയുന്നത്. ആലപ്പുഴയിൽ നിന്നും രണ്ടു കോടിയോളം വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയിരുന്നു. സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന പലർക്കും നിരോധിത ലഹരി വസ്തുക്കൾ വിറ്റിരുന്നതായി പ്രതികൾ മൊഴി നൽകിയിരുന്നു.

ബംഗളൂരുവിൽ നിന്ന് റോഡ് മാർഗം മുന്തിയ ലഹരി വസ്തു ആലപ്പുഴയിലേക്ക് കൊണ്ടുവരുന്നുവെന്ന് എക്സൈസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് രാത്രിയിൽ തീരദേശ റോഡിൽ ഓമനപ്പുഴയിൽ ആൻ്റി നർക്കോട്ടിക്സ് സ്ക്വാഡ് വാഹന പരിശോധന നടത്തി. എറണാകുളം രജിസ്ട്രേഷനിനുള്ള വാടക കാറിൽ നിന്നു മൂന്നു കിലോ ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുത്തു.

കേസിൽ ചെന്നൈ സ്വദേശി ക്രിസ്റ്റീന എന്ന് വിളിപ്പേരുള്ള തസ്ലിമ സുൽത്താൻ, മണ്ണഞ്ചേരി സ്വദേശി ഫിറോസ് എന്നിവരെ അറസ്റ്റു ചെയ്തു. ഇരുവരും കഴിഞ്ഞ കുറച്ച് വർഷങ്ങളായി ലഹരി കടത്തിൽ സജീവമാണെന്ന് അന്വേഷണ സംഘം പറഞ്ഞു. എംഡിഎംഎ പോലുള്ള ലഹരി വസ്തു ഉപയോഗിക്കുന്ന തസ്ലിമയ്ക്ക് സിനിമ – ടൂറിസം മേഖലകളിൽ ഉള്ളവരുമായി ഇടപാടുകൾ ഉണ്ടെന്ന് ഇവരുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചതിൽ നിന്നു വ്യക്തമായി.

മരുന്ന് നിർമാണത്തിനും മറ്റുമായി മലേഷ്യ പോലുള്ള രാജ്യങ്ങളിൽ നിയമപരമായി കൃഷി ചെയ്യുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. ഒരു ഗ്രാമിന് പതിനായിരം രൂപ വരെ വിലയുണ്ട്. കേസ് കോടതിയിൽ തെളിയിക്കാനായാല്‍ പ്രതികൾക്ക് പത്തു വർഷം വരെ തടവ് ശിക്ഷ ലഭിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *